ഇന്ത്യയെ വിജയിപ്പിച്ചത് രോഹിത്തിന്റെ ആ തീരുമാനം; വിലയിരുത്തലുമായി മുന്‍ താരം

ടി20 ലോകകപ്പിലെ ഇന്നലത്തെ ഇന്ത്യ-പാക് മത്സരം ഏറെ ആവേശകരമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ വിജയം ഒടുവില്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഒരോ തീരുമാനങ്ങള്‍ക്കും പിഴവുകള്‍ക്കും ഏറെ വിലകൊടുക്കേണ്ടിവന്ന ഒരു മത്സരം. ഇപ്പോഴിതാ മത്സരത്തിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഏറ്റവും മികച്ച തീരുമാനം ഏതായിരുന്നെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം മദന്‍ ലാല്‍.

വളരെയധികം റണ്‍സ് വിട്ടുകൊടുത്ത അക്ഷറിനെക്കൊണ്ട് വീണ്ടുമൊരു ഓവര്‍ ബോള്‍ ചെയ്യിക്കാതിരുന്നതാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ പോയിന്റെന്നു ഞാന്‍ കരുതുന്നു. കൂടുതല്‍ അനുഭവസമ്പത്തുള്ള ആര്‍ അശ്വിനെയാണ് രോഹിത് പിന്നീട് കൂടുതല്‍ ആശ്രയിച്ചത്. അശ്വിനെക്കൊണ്ട് അദ്ദേഹം മൂന്നോവറുകള്‍ ബൗള്‍ ചെയ്യിച്ചു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ മാസ്റ്റര്‍ സ്ട്രോക്ക് ഇതായിരുന്നുവെന്നും മദന്‍ ലാല്‍ നിരീക്ഷിച്ചു.

അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 12ാം ഓവര്‍ ഇന്ത്യയെ സംബന്ധിച്ച് ഒരു തിരിച്ചടിയായിരുന്നു. ആ ഓവറില്‍ ഇഫ്തിഖര്‍ അഹമ്മദ് അക്ഷറിനെ നന്നായി കൈകാര്യം ചെയ്തു. 21 റണ്‍സാണ് ഈ ഓവറില്‍ പാകിസ്താന്‍ വാരിക്കൂട്ടിയത്. മൂന്നു വമ്പന്‍ സിക്സറുകളുടെ അകമ്പടിയോടെയായിരുന്നു ഇത്. ഈ ഓവറിനു അക്ഷറിനു രോഹിത് പന്ത് നല്‍കിയില്ല.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം.

ഇന്ത്യക്ക് തുടക്കത്തിലേ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി പിന്നീട് പിന്നീട് തിരിഞ്ഞുനോക്കിയില്ല. മത്സരത്തില്‍ ഹാര്‍ദ്ദിക് 40 റണ്‍സ് നേടി കോഹ്‌ലിക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഇത് വിജയത്തില്‍ ഏറെ നിര്‍ണായകമായി.