'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു അഞ്ച് വിക്കറ്റ് വിജയം. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയിക്കാൻ സാധിച്ചത്. ഗുജറാത്തിനു വേണ്ടി സായി സുദർശൻ സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.

44 പന്തില്‍ നാലു സിക്‌സും എട്ടുഫോറും ഉള്‍പ്പടെയാണ് കോഹ്ലി 81 റണ്‍സെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ആറു സിക്‌സും രണ്ടുഫോറും ഉള്‍പ്പടെയാണ് 55 റണ്‍സ് നേടിയത്. 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കലിന്റെയും കോഹ്ലിയുടെയും ഇന്നിങ്‌സ് ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി.

ഇരുവരും ചേര്‍ന്നുള്ള രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് 59 പന്തില്‍ 115 റണ്‍സാണ് എടുത്തത്. കളിയുടെ ഗതി മാറ്റിയ കൂട്ടുകെട്ടായി മാറി ഇത്. ക്യാപ്റ്റന്‍ രജത് പാട്ടിദാറും ജിതേഷ് ശര്‍മയും ആഞ്ഞടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രജത് പാട്ടിദാര്‍ എട്ടുറണ്‍സെടുത്ത് മടങ്ങി. ജിതേഷ് ശര്‍മ 10 റണ്‍സാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.

ഓപ്പണര്‍ ജേകബ് ബെതല്‍ 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികവാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. ഇപ്പോഴിതാ മത്സരം തോറ്റതിന്റെ കാരണം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ.

“പൂജ്യത്തിൽ നിൽക്കുമ്പോൾ ഒരു ബാറ്റ്‌സ്മാന്റെ ക്യാച്ച് വിട്ടുകളയുന്നത് ഫീൽഡറെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ആ അവസരം മുതലെടുത്ത് കോഹ്‌ലി 81 റൺസടിച്ചതാണ് ഞങ്ങളെ പിന്നിലാക്കിയത്. 16 മുതൽ 19 വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടാൻ ഗുജറാത്തിന് സാധിച്ചില്ല. ഈ ഓവറുകളിലെ മെല്ലെപ്പോക്ക് സ്കോറിംഗിനെ ബാധിച്ചു.” ഗുജറാത്ത് നായകൻ പറഞ്ഞു.