ആ രണ്ട് താരങ്ങളെ തഴഞ്ഞത് ഇന്ത്യയ്ക്ക് പറ്റിയ വലിയ മണ്ടത്തരം; വിലയിരുത്തലുമായി അക്തര്‍

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരാശരായ നിരവധി താരങ്ങളുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ മുതല്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ വരെ അക്കൂട്ടത്തില്‍പെടുന്നു. ഇപ്പോഴിതാ ചാഹലിനെയും അര്‍ഷ്ദീപ് സിംഗിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് പാക് മുന്‍ താരം ശുഐബ് അക്തര്‍.

അവര്‍ ചാഹലിനെ തിരഞ്ഞെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നതിലും അപ്പുറമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രശ്‌നം, അവര്‍ 150-നോ 200-നോ പുറത്താകുമ്പോള്‍, ബാറ്റ്‌സ്മാന്‍മാരല്ല, ബോളര്‍മാരാണ് പ്രകടനം നടത്തേണ്ടത്. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍, 7 അല്ലെങ്കില്‍ 8 നമ്പറില്‍ എത്തുന്നവര്‍ എന്ത് ചെയ്യും?

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു ബോളറുടെ കുറവുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ബോളിംഗില്‍ കൂടുതല്‍ വൈവിധ്യം കൂട്ടാന്‍ ഇന്ത്യ ഇടങ്കയ്യന്‍ സീമര്‍ അര്‍ഷ്ദീപ് സിംഗിനെയും തിരഞ്ഞെടുക്കേണ്ടതായിരുന്നു. കാരണം നിങ്ങള്‍ പാകിസ്ഥാനെപ്പോലെയുള്ള ഒരാളോട് കളിക്കുമ്പോള്‍, നിങ്ങള്‍ക്ക് ആ ഒരു ഇടംകൈയ്യന്‍ സീമറെ ആവശ്യമാണ്- അക്തര്‍ പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.