ഒരു ടീമിനും സ്വന്തം തട്ടകത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല; സത്യം മനസിലാക്കി റമീസ് രാജ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതിന് പിന്നാലെ ടീം ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മേധാവി റമീസ് രാജ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നും രണ്ടും ടെസ്റ്റുകളില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 132 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനുമാണ് ആതിഥേയര്‍ വിജയിച്ചത്. രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കൂടുതല്‍ അടുത്തു.

രണ്ട് ടെസ്റ്റുകളിലെയും ടീം ഇന്ത്യയുടെ പ്രകടനത്തില്‍ രാജ വളരെയധികം മതിപ്പുളവാക്കി. ഒരു ടീമിനും സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക അസാധ്യമാണെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ അവകാശപ്പെട്ടു. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനത്തിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അഭിനന്ദിക്കാനും മറന്നില്ല.

ഡല്‍ഹി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നിര്‍ണായക പ്രകടനം നടത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെയും രാജ അഭിനന്ദിച്ചു. 115 പന്തില്‍ 74 റണ്‍സെടുത്ത അക്‌സര്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരായ ‘വിനാശകരമായ’ ബാറ്റിംഗ് പ്രകടനത്തിന് രാജ സന്ദര്‍ശകരെ വിമര്‍ശിച്ചു. ടെസ്റ്റില്‍ ഉടനീളം കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം തെറ്റായ ഷോട്ടുകളാണ് കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ മാനസികമായി ശക്തരായിരുന്നില്ല. അതാണ് അവരില്‍ സാങ്കേതിക പിഴവുകളുള്ളുണ്ടായതിന് കാരണം. സ്പിന്നിനെതിരായ അവരുടെ ബാറ്റിംഗ് വിനാശകരമാണ്. അവര്‍ തെറ്റായ ഷോട്ടുകളും സ്വീപ്പ് ഷോട്ടുകളും കളിച്ചുവെന്നും രാജ കൂട്ടിച്ചേര്‍ത്തു.