റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കിന്റെ കാര്യത്തില്‍ ഇങ്ങേരെ വെല്ലാന്‍ പറ്റിയ മറ്റൊരാള്‍ ഉണ്ടോെയെന്ന് സംശയമാണ്!

ഫാനി ഡിവില്ലിയേഴ്‌സ് ….. തന്റെ ബൗളിങ്ങ് വിരുതില്‍ ഔട്ട് സ്വിംഗറുകള്‍ കൊണ്ടും, ഓഫ് കട്ടറുകളും കൊണ്ടൊക്കെ നിരവധി പ്രമുഖ ബാറ്റ്‌സ്മാന്മാരെ നിരന്തരം ബുദ്ധിമുട്ടിച്ച തൊണ്ണൂറുകളിലെ സൗത്താഫ്രിക്കന്‍ ടീമിനെ പ്രതിനിധീകരിച്ച ഒരു ഫാസ്റ്റ് മീഡിയം ബൗളര്‍ ആയിരുന്നു ഫാനി ഡിവില്ലിയേഴ്‌സ് ….. പ്രത്യേകിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറെയൊക്കെ. സ്വിങ് ബൗളിങ്ങ് മിടുക്ക് കൊണ്ട് സച്ചിനെ കൊണ്ട് റണ്‍സ് എടുക്കാനാവാതെ ബുദ്ധിമുട്ടിച്ചതും തന്റെ മാരകമായ ഓഫ് കട്ടര്‍ മാജിക്ക് കൊണ്ട് സച്ചിനെ വീഴ്ത്തിയതുമൊക്കെ പല തവണ. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും സച്ചിന് ഡൊമിനേറ്റ് ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും ടഫ് ബൗളറായിരുന്നു ഫാനി ഡിവില്ലിയേഴ്‌സ്. അത് പോലെ സ്ലോബോളെറിഞ്ഞ് ബാറ്റ്‌സ്മാന്മാരെ പറ്റിച്ച് കുറ്റിയും പിഴുത് ബാറ്റ്‌സ്മാനെ നോക്കി ചിരിക്കുന്ന ഫാനിയുടെ മറ്റൊരു ഭാവങ്ങള്‍ വേറെയുമുണ്ട്.

റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കിന്റെ കാര്യത്തില്‍ ഇങ്ങേരെ വെല്ലാന്‍ പറ്റിയ മറ്റൊരാള്‍ വേറെ ഉണ്ടോ എന്നതും സംശയമാണ്. ഒരു ഏകദിന മത്സരമാണെങ്കില്‍ ആദ്യം ന്യൂ ബോള്‍ എറിഞ്ഞ് തുടങ്ങി ബാറ്റര്‍ക്ക് റണ്‍സ് വിട്ട് കൊടുക്കാതെ സ്ട്രഗിള്‍ ചെയ്യിച്ച് ആ ടീമിനെ മൊത്തത്തില്‍ ബാക്ക്ഫൂട്ടിലാക്കും. ആ ഞെരുക്കത്തില്‍ പിറകേ പന്തെറിയാന്‍ വരുന്ന അലന്‍ ഡൊണാള്‍ഡിനെ പോലുള്ളവര്‍ വന്ന് വിക്കറ്റുകളും വീഴ്ത്തും. അതില്‍ നിന്നുമൊക്കെ കരകയറി അവസാന ഓവറിലേക്കെത്തിയാല്‍ എങ്ങിനെയെങ്കിലും ഇത്തിരി റണ്‍സ് അടിച്ചെടുക്കാം എന്ന് എതിര്‍ ടീം വിചാരിക്കുമ്പോള്‍ വീണ്ടും പന്തെറിയാന്‍ വന്ന് തന്റെ റണ്‍സ് പിശുക്കത്തരം പിന്നേയും ആവര്‍ത്തിച്ച് ആ പൂതിയുമങ്ങ് തച്ചുടക്കും., ആ സമയത്ത് ഒട്ടുമിക്ക മത്സരങ്ങളിലും അങ്ങിനെയൊക്കെത്തന്നെയായിരുന്നു ഫാനിയുടെ ബൗളിങ് ഫിഗര്‍. ഇതിനിടയില്‍ കിട്ടുന്ന വിക്കറ്റുകള്‍ പോക്കറ്റിലുമാക്കും. റണ്‍ പിശുക്കിന്റെ ഒന്ന് രണ്ട് സ്റ്റാറ്റസ് ഇതോടൊപ്പം പോസ്റ്റിലെ picനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്.

നീണ്ട വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുളള സൗത്താഫ്രിക്കയുടെ മടങ്ങി വരവിന് ശേഷം തൊട്ടടുത്ത വര്‍ഷം 1992ല്‍ തന്റെ 29-ാമത്തെ വയസ്സിലായിരുന്നു ഏകദിനത്തിലൂടെ ഫാനി ഡിവില്ലിയേഴ്‌സിന്റെ അരങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റം 1993ലും ആയിരുന്നു. പിന്നീട് 1998ല്‍ കളി മതിയാക്കുന്നത് വരെ, പലപ്പോഴും പരിക്ക് മൂലം തടസപ്പെടുത്തിയ തന്റെ ഹ്രസ്വമായതും എന്നാല്‍ മിന്നുന്നതുമായ ആ കരിയറില്‍ 18 ടെസ്റ്റ് മത്സരങ്ങളും, 83 ഏകദിന മത്സരങ്ങളുമാണ് ആകെ കളിക്കാന്‍ കഴിഞ്ഞത്. ഇതില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളിലും പങ്കാളിയാകാനും കഴിഞ്ഞു.

1995 ആയിരുന്നു ഫാനിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. ആ വര്‍ഷം മാത്രം കളിച്ച 5 ടെസ്റ്റ് മത്സരങ്ങളില്‍ വെറും 17 ശരാശരിരിയില്‍ 36 വിക്കറ്റുകളാണ് മൊത്തം കൊയ്തത്. തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ പോലും 8 വിക്കറ്റുകളുമായിട്ടായിരുന്നു ഫാനി കളം വിട്ടത്. ഇക്കാലത്തിനിടയില്‍ താന്‍ കളിക്കാന്‍ പോയ ഒട്ടുമിക്ക രാജ്യങ്ങളിലും ആളുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരനും കൂടിയായിരുന്നു ഫാനി. ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുന്ന വേളയില്‍ എതിര്‍ ടീം ആരാധകരുമായി എപ്പോഴും സൗഹാര്‍ദ്ദപരമായി ഇടപഴകുന്ന ഫാനി അക്കാലങ്ങളില്‍ ഒരു സ്ഥിരം കാഴ്ച്ചയുമായിരുന്നു.

വിദേശ പരമ്പരകളില്‍ മത്സരമില്ലാത്ത ദിവസം ഹോട്ടല്‍ മുറിയുടെ പരിധിയില്‍ ചടഞ്ഞ് കൂടി ഇരിക്കുന്ന സ്വഭാവം ഫാനിക്കില്ലായിരുന്നു. അത് കൊല്‍ക്കത്തയില്‍ ആണെങ്കില്‍ അവിടത്തെ ടുക് -ടുക് റിക്ഷയില്‍ സഞ്ചരിക്കുക. ചിലപ്പോള്‍ ഡ്രൈവറുമായി കമ്പനി പിടിച്ച് അയാളോടൊപ്പം പോയി അങ്ങേരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുക. അല്ലെങ്കില്‍ തെരുവിലെ സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുക. ഇനി കൊളംബോയില്‍ പോയാല്‍ അവിടത്തെ തിരക്കുള്ള ട്രെയ്‌നില്‍ സാധാരണക്കാര്‍ക്കൊപ്പം സഞ്ചരിക്കുക! ഇങ്ങനെയൊക്കെയായിരുന്നു ഫാനിയുടെ ഓരോരോ ഹോബികള്‍..

ഒരു പ്രത്യേക ആക്ഷനിലൂടെ കൈപത്തി കറക്കി ബോള്‍ റിലീസ് ചെയ്ത് പന്തെറിഞ്ഞിരുന്ന ഫാനിയെ സംബന്ധിച്ച് പറയുമ്പോള്‍ സാധാരണയായി ബൗളര്‍മാര്‍ പന്ത് മിനുക്കാനായി നെറ്റിയില്‍ നിന്നുള്ള വിയര്‍പ്പോ, അല്ലെങ്കില്‍ തുപ്പലോ ഉപയോഗിച്ച് ജേഴ്‌സിയിലുരച്ച് പോളിഷ് ചെയ്യുന്നതിന് വിപരീതമായി തന്റെ കക്ഷത്തിനുള്ളിലെ വിയര്‍പ്പിലേക്ക് പന്തിനെ ഒന്ന് തടവിയതിന് ശേഷം ജേഴ്‌സിയില്‍ ഉരക്കുന്നതായിരുന്നു സ്ഥിരം കാഴ്ച്ച. കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി അരോചകമുണ്ടാക്കുന്ന ഒരു കാഴ്ച്ച തന്നെ. അമ്പയര്‍മാര്‍ ഈ രീതിയെ കുറിച്ച് പലപ്പോഴും പിറുപിറുത്തെങ്കിലും, പന്ത് തിളങ്ങാനായി ഇതിനേക്കാള്‍ മോശമായ പരിപാടിയാണ് തുപ്പുന്നത് എന്ന പക്ഷക്കാരനായിരുന്നു ഫാനി. ടൈറ്റ് മത്സരമാണെങ്കില്‍ പോലും അമ്പയര്‍മാരോടും തമാശകള്‍ പറയുന്നതില്‍ സമയം കണ്ടെത്തിയിരുന്ന കളിക്കാരനായിരുന്നു ഫാനി.

ഒരിക്കല്‍ ഇംഗ്ലണ്ടുമായുള്ള ഒരു ടെസ്റ്റിനിടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു LB വിക്കറ്റ് അമ്പയറായിരുന്ന ഡേവിഡ് ഷെപ്പേര്‍ഡ് നിരസിച്ചപ്പോള്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന ഒരു ചുവന്ന നിറത്തിലുള്ള ഓട്ടോഗ്രാഫ് ബുക്കെടുത്ത് ഫുട്‌ബോളിലെ റഫറിയെ പോലെ ഷെപ്പേര്‍ഡിന് നേരെ ചുവപ്പ് കാര്‍ഡായി നീട്ടിയവനാണ് ഫാനി ഡിവില്ലിയേഴ്‌സ്.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് സൈന്യത്തിന്റെ ലെഫ്റ്റനന്റായി കുതിരപ്പടക്കൊപ്പം സേവനമനുഷ്ടിച്ചിരുന്ന പെട്രസ് സ്റ്റെഫാനസ് ഡിവില്ലിയേഴ്‌സ് എന്ന ഫാനി ഡിവില്ലിയേഴ്‌സ് ഹേറ്റേഴ്‌സിന് ഇടമില്ലാത്ത തരത്തില്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിന്റെ മത്സരങ്ങള്‍ കണ്ട ഏതൊരാള്‍ക്കിടയിലും മറക്കാനാവാത്ത വിധത്തില്‍ മനസ്സില്‍ ഇടം കണ്ടെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ട ഒരു പക്ക എന്റര്‍ടൈനര്‍ കൂടിയായിരുന്നു ….

എഴുത്ത്: ഷമീല്‍ സലാഹ്