'അപകടകരമായ' നിലപാട് പറഞ്ഞ് ഇര്‍ഫാന്‍, താരത്തെ 'ദൈവം രക്ഷിക്കട്ടെ'!

സമകാലിക ഇന്ത്യയിലെ ചുട്ടുപൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിന് നേരിടേണ്ടി വന്ന ദാരുണാന്ത്യം ഉയര്‍ത്തിയ കൊടുങ്കാറ്റ് ക്രിക്കറ്റ് ലോകവും കീഴടക്കുന്നതിനിടെയാണ് ഇന്ത്യയിലെ വംശീയതയുടെ മറ്റൊരു മുഖം ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വംശീയതയെന്നത് ചര്‍മ്മത്തിന്റെ നിറവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളും വംശീയതയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന പത്താന്റെ പ്രസ്താവന. ഇതാദ്യമായാണ് ഒരു സെലിബ്രിറ്റി ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ചിരുന്ന കാലത്ത് സഹതാരങ്ങള്‍ പോലും വംശീയമായി അധിക്ഷേപിച്ചിരുന്നുവെന്ന മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും ആരാധകരും സഹതാരങ്ങളില്‍ ചിലരും “കാലു” എന്ന് വിളിച്ചിരുന്നതായാണ് സമിയുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അര്‍ത്ഥം  തനിക്ക് അടുത്തിടെയാണ് മനസ്സിലായതെന്നും ഇത് തികഞ്ഞ വംശീയ പരാമര്‍ശമാണെന്നുമാണ് സമിയുടെ ആരോപണം. ഇത്തരത്തില്‍ തന്നെ വിളിച്ചിരുന്ന സണ്‍റൈസേഴ്‌സിലെ സഹതാരങ്ങള്‍ നേരിട്ടു വിളിച്ച് വിശദീകരിക്കണമെന്നും സമി ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ്, വംശീയതയെന്നത് ചര്‍മ്മത്തിന്റെ നിറവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന പത്താന്റെ പ്രസ്താവന. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് പത്താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“ഒരാളുടെ ചര്‍മ്മത്തിന്റെ നിറവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല വംശീയത. വ്യത്യസ്തമായ വിശ്വാസം പിന്തുടരുന്ന ഒരാളെ അതിന്റെ പേരില്‍ ഒരു സ്ഥലത്ത് വീടു വാങ്ങാന്‍ അനുവദിക്കാത്തതും വംശീയതയുടെ ഭാഗം തന്നെയാണ്” എന്ന് പത്താന്‍ കുറിച്ചു.

ഇത് വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചെത്തില്‍ കുറിച്ച വാക്കുകളാണോ എന്ന ചോദ്യത്തിന്, “ഇത് എന്റെ നിരീക്ഷണമാണ്. പക്ഷേ, ആര്‍ക്കും ഇത് നിഷേധിക്കാനാകുമെന്ന് തോന്നുന്നില്ല” എന്നായിരുന്നു പത്താന്‍റെ  മറുപടി. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ച പത്താന്‍, ദീര്‍ഘകാലം ടീമില്‍ നിന്ന് പുറത്തിരുന്ന ശേഷം ഈ വര്‍ഷം ആരംഭത്തിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.