ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ബെംഗളൂരുവില്‍ നടത്തിയ ആര്‍സിബിയുടെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഐപിഎല്‍ ഭരണസമിതി. ദുരന്തത്തിന് പിന്നാലെ, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചത്. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതര്‍ തന്നോട് പറഞ്ഞതെന്നും ഉടന്‍ പരിപാടി അവസാനിപ്പിക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കിയതായും അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

അതേസമയം ആര്‍സിബിയുടെ വിജയാഘോഷം നടക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുവച്ചാണ് ദുരന്തമുണ്ടായത്. നിലവില്‍ പരിക്കേറ്റവരെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read more

ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ആളുകള്‍ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ശ്രമിക്കവേ വീണ്ടും തിക്കും തിരക്കും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്‌റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കുകയായിരുന്നു.