'അവനായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം'; ലേലത്തില്‍ നോട്ടമിട്ട കളിക്കാരനെക്കുറിച്ച് റിക്കി പോണ്ടിംഗ്

ഐപിഎല്‍ മിനി താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ലക്ഷ്യമിട്ടത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ആയിരുന്നുവെന്ന് ടീം പരിശീലകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ ഐപിഎല്ലില്‍ 13.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ ബ്രൂക്കിനെ ഈ സീസണില്‍ ടീം റിലീസ് ചെയ്തിരുന്നു. മിനി ലേലത്തില്‍ നാല് കോടിയ്ക്ക് താരത്തെ ഡല്‍ഹി റാഞ്ചി.

ഇത്തവണ ലേലലത്തിനെത്തിയപ്പോള്‍ ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹാരി ബ്രൂക്ക് ആയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭാധനരായ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള ബ്രൂക്കിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് എല്ലാ മേഖലകളിലും മികച്ച കളിക്കാരെ സ്വന്തമാക്കാനായി- പോണ്ടിംഗ് പറഞ്ഞു.

വിന്‍ഡീസ് താരം ഷായ് ഹോപ്പിനെ ടീമിലെത്തിക്കാനായത് വലിയ നേട്ടമാണെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ഹോപ്പിന് സ്പിന്നര്‍മാര്‍ക്കെതിരെയും മികവ് കാട്ടാനാവുമെന്നും ബോളിംഗില്‍ ജെ റിച്ചാര്‍ഡ്‌സണ്‍ മുതല്‍ക്കൂട്ടാവുമെന്നും ഗാംഗുലി പറഞ്ഞു.

ഓസീസ് പേസര്‍ ജെ റിച്ചാര്‍ഡ്‌സണെ അഞ്ച് കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ചിരുന്നു. യുവതാരം കുമാര്‍ കുഷാഗ്രയെ 7.2 കോടിക്ക് ടീമിലെടുത്ത് ഞെട്ടിച്ച ഡല്‍ഹി വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിനെ 50 ലക്ഷം രൂപക്കും ടീമിലെടുത്തു. ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ 50 ലക്ഷം രൂപക്കും റിക്കി ബൂയിയെ 20 ലക്ഷം രൂപക്കും ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കി.