IPL 2025: ഋഷഭ് പന്ത് ഒരു മാന്യൻ ആയതുകൊണ്ട് നിങ്ങൾ രക്ഷപെട്ടു, ടോസിൽ സംഭവിച്ചത് വമ്പൻ അബദ്ധം; ഇതൊക്കെ ശ്രദ്ധിക്കണ്ടേ ജിതേഷേ എന്ന് ആരാധകർ

ചൊവ്വാഴ്ച (മെയ് 27) ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) നടന്ന 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ, ടോസിൽ ടീമിന്റെ ഒരു വലിയ പിഴവ് മൂലം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വലിയ പണി മേടിക്കേണ്ടത് ആയിരുന്നു. എന്നാൽ ലക്നൗ നായകൻ ഋഷഭ് പന്തിന്റെയും മാച്ച് ഒഫീഷ്യലുകളുടെയും കാരുണ്യം കൊണ്ട് മാത്രം ടീം രക്ഷപെട്ട് പോയതാണ് എന്ന് പറയാം.

മത്സരത്തിൽ ജിതേഷ് ശർമ്മയാണ് ആർസിബിയെ നയിച്ചത്. ടീം നായകൻ രജത് പട്ടീദറിന് പരിക്കേറ്റതിനാൽ ഇംപാക്ട് സബ് ആയി മാത്രമേ അദ്ദേഹത്തിന് ഇറങ്ങാൻ സാധിക്കുക ഉള്ളു എന്ന അവസ്ഥയിലാണ് നിർണായക മത്സരത്തിൽ ജിതേഷിനെ തേടി വലിയ ഉത്തരവാദിത്വമെത്തിയത്. എന്തായാലും പണി കിട്ടിയത് ടോസ് സമയത്താണ്.

ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ജിതേഷ് ഒരു വലിയ പിഴവ് വരുത്തി. ടോസിൽ ജിതേഷ്, പട്ടീദാർ ഇംപാക്ട് സബ് ആയി വരുമെന്ന് പറഞ്ഞതിന് മിനിറ്റുകൾക്ക് ശേഷം, ആർ‌സി‌ബിയുടെ ഔദ്യോഗിക ടീം ഷീറ്റ് വന്നപ്പോൾ ആദ്യ ഇലവനിൽ അദേഹത്തിന്റെ പേര് ഉൾപ്പെടുകയും പകരം ആദ്യം ഫീൽഡ് ചെയ്ത ടീമിനായി കളിച്ച സുയാഷ്‌ ശർമ്മയുടെ പേര് ലിസ്റ്റിൽ പോലും ഇല്ലാതിരിക്കുകയും ചെയ്‌തു.

എന്തായാലും സോഷ്യൽ മീഡിയയിൽ ആരാധകർ ഈ പിഴവ് പെട്ടെന്ന് ശ്രദ്ധിച്ചു. എന്നാൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം, ആർ‌സി‌ബി ഒരു മാറ്റം വരുത്തുകയും സുയാഷിന്റെ പേര് ഇലവനിൽ കൊണ്ടുവരുകയും ചെയ്‌തു. ടീമിനും ടീം നായകനും പറ്റിയ വലിയ പിഴവ് തന്നെ ആയിരുന്നു ഇത്.

ടോസ് ചെയ്ത് പ്ലെയിങ് ഇലവൻ സമർപ്പിച്ചതിന് ശേഷമുള്ള ഏതൊരു മാറ്റവും എതിർ ടീമിന്റെയും ക്യാപ്റ്റന്റെയും സമ്മതത്തോടെ മാത്രമേ സംഭവിക്കൂ എന്ന് ശ്രദ്ധിക്കണം. അതായത് ആർസിബി ഋഷഭ് പന്തിനോട് ഒരു അഭ്യർത്ഥന നടത്തിയിരുന്നുവെന്നും ആതിഥേയർ ആർ‌സി‌ബിയെ മാറ്റം വരുത്താൻ അനുവദിച്ചു എന്നുമാണ് മനസിലാക്കാൻ സാധിക്കുന്നത്.