മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു എപ്പോഴും യുവ ക്രിക്കറ്റ് കളിക്കാരെ പിന്തുണച്ചിട്ടുണ്ട്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ പ്രതിനിധീകരിക്കുന്ന സുദർശന്റെ വലിയ ഒരു ആരാധകൻ ആണ് ഇപ്പോൾ അദ്ദേഹം. 12 മത്സരങ്ങളിൽ നിന്ന് 617 റൺസുമായി, ടൂർണമെന്റിന്റെ 18-ാം സീസണിൽ ഓറഞ്ച് ക്യാപ്പ് റേസിൽ സായ് മുന്നിലാണ്. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധസെഞ്ച്വറിയും നേടിയ താരത്തിന് 2 ലീഗ് മത്സരങ്ങളും പ്ലേ ഓഫ് മത്സരങ്ങളും വരാനിരിക്കെ ഇനിയും റൺ ഉയർത്താനുള്ള അവസരം ഉണ്ട്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്ന കാര്യം. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഒഴിവുള്ള രണ്ട് സ്ഥാനങ്ങൾ പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ സാധ്യതയുണ്ട്.
ഇപ്പോഴിതാ സായ്ക്ക് ടെക്നിക്കലി ഇന്ത്യ കണ്ട ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാനായ സുനിൽ ഗവാസ്കറുമായി സാമ്യത ഉണ്ടെന്ന് പറഞ്ഞ സിദ്ധു പറഞ്ഞത് ഇങ്ങനെ:
“സുനിൽ ഗവാസ്കർക്ക് ശേഷം സാങ്കേതികമായി ഏറ്റവും മിടുക്കനായ ബാറ്റ്സ്മാനാണ് സായ് സുദർശൻ. ഈ ഐപിഎൽ സീസണിലുടനീളം അദ്ദേഹം സ്ഥിരത പുലർത്തുന്നുണ്ട്. ഒരു മത്സരത്തിലും അദ്ദേഹം പരാജയപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. സാങ്കേതികമായി അദ്ദേഹം കഴിവുള്ളവനാണ്, നിലവിൽ അദ്ദേഹത്തെക്കാൾ മികച്ച മറ്റാരുമില്ല,” നവ്ജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
Read more
“ഇംഗ്ലണ്ടിനെതിരെ അയാൾക്ക് ഒരു അവസരം നൽകിയാൽ, അദ്ദേഹത്തിന് നിങ്ങളുടെ രക്ഷകനാകാം. രോഹിത് ശർമ്മയുടെ സ്ഥാനം ഏറ്റെടുത്ത് അദ്ദേഹം ഇന്നിംഗ്സ് തുറക്കട്ടെ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ജോലിയാണ് ഓപ്പണിങ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം സജ്ജനാണ്,” സിദ്ധു കൂട്ടിച്ചേർത്തു.