IPL 2025: വേറെ ആരും ക്രെഡിറ്റ് വിഴുങ്ങാൻ വരേണ്ട, ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം മാറ്റിയത് ആ താരമാണ്: ഭുവനേശ്വർ കുമാർ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉണ്ടായ പരിവർത്തനത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് അംഗീകാരം അർഹിക്കുന്നതെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) സ്റ്റാർ സ്പീഡ് സ്റ്റാർ ഭുവനേശ്വർ കുമാർ പറഞ്ഞു. 68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 40 എണ്ണത്തിൽ ഇന്ത്യയെ വിജയിപ്പിച്ചു, അത് അദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനാക്കി മാറ്റുന്നു. 58.82 എന്ന വിജയശതമാനമാണ് അദ്ദേഹത്തിന്റെത്, ഇത് ആഗോളതലത്തിൽ നോക്കിയാൽ ഏറ്റവും മികച്ച കണക്കുകൾ ആണ്. കോഹ്‌ലിയുടെ നായകത്വത്തിൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം നേടി.

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ ആക്രമണാത്മക സ്വഭാവമാണ് ടീമിന്റെ മികവിന് കാരണമെന്ന് ഭുവനേശ്വർ വിശ്വസിക്കുന്നു. “ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് ക്യാപ്റ്റനായിരുന്ന രീതി, അവനാണ് ടീമിന്റെ പരിവർത്തനത്തിന് കാരണം. എല്ലാ ക്രെഡിറ്റും വിരാടിനാണ്, അതിനുള്ള കാരണം ഗ്രൗണ്ടിലെ വിരാടിന്റെ സ്വഭാവമാണെന്ന് ഞാൻ കരുതുന്നു, അദ്ദേഹം ആക്രമണാത്മകനാണ്, ടെസ്റ്റ് ക്രിക്കറ്റിൽ, നിങ്ങൾക്ക് ആ സ്വഭാവം ആവശ്യമാണ്, കാരണം അത് 5 ദിവസം നീണ്ടുനിൽക്കും – ആ അഭിനിവേശം എല്ലാവരിലും പതിഞ്ഞു” ഭുവനേശ്വർ കുമാർ ആർ‌സി‌ബി പോഡ്‌കാസ്റ്റിൽ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഈ സീസണിലാണ് ഭുവി ബാംഗ്ലൂരിൽ എത്തിയത്. ഫ്രാഞ്ചൈസി ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച അവസ്ഥയിലാണ് ഇപ്പോൾ ടീം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലി ഇപ്പോൾ മുന്നിലേക്ക് വരുന്നുണ്ട്. ഇതുവരെ താരം 505 റൺസ് നേടിയിട്ടുണ്ട്. നിലവിലെ ഓറഞ്ച് ക്യാപ്പ് ഉടമയായ സൂര്യകുമാർ യാദവിനേക്കാൾ 10 റൺസ് മാത്രം കുറവാണ് അത്. മറുവശത്ത്, 10 മത്സരങ്ങളിൽ നിന്ന് ഭുവനേശ്വർ കുമാർ 12 വിക്കറ്റുകൾ വീഴ്ത്തി.

Read more