IPL 2025: മുംബൈക്ക് ഏത് ടൈമർ, സമയം കഴിഞ്ഞാലും ഞങ്ങൾക്ക് കിട്ടും ആനുകൂല്യം; രോഹിത് ഉൾപ്പെട്ട ഡിആർഎസ് വിവാദത്തിൽ

ജയ്പൂരിൽ രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ (എംഐ) സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മ ഉൾപ്പെട്ട ഡിആർഎസ്, തീരുമാനം വിവാദത്തിന് കാരണമായി. ടൈമർ തീർന്നിട്ടും രോഹിത്തിനെ റിവ്യൂ എടുക്കാൻ അനുവദിച്ചതാണ് വിവാദത്തിന് കാരണമായത്. ക്ലോക്ക് 0 കാണിച്ചിട്ടും തേർഡ് അമ്പയർ തീരുമാനം പുനഃപരിശോധിക്കാൻ വിടുക ആയിരുന്നു.

മുംബൈ ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലാണ് സംഭവം നടന്നത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്, ഇടംകൈയ്യൻ സീമർ ഫസൽഹഖ് ഫാറൂഖിയെ ആണ് ഓവർ എറിയാൻ ഏൽപ്പിച്ചത്. ഓവറിലെ മൂന്നാം പന്തിൽ മുൻ നായകൻ പുൾ ഷോട്ട് കളിച്ചപ്പോൾ, അടുത്ത പന്തിൽ അഫ്ഗാനിസ്ഥാൻ താരം എൽബിഡബ്ല്യുവാക്കി കുടുക്കി. രോഹിത് ആകട്ടെ നന്നായി ആലോചിച്ച ശേഷമാണ് റിവ്യൂ എടുത്തത്. അപ്പോഴേക്കും സമയം അവസാനിച്ചിരുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അമ്പയർ അതൊന്നും ശ്രദ്ധിക്കാതെ തന്നെ രോഹിത്തിന്റെ അപ്പീൽ പരിഗണിച്ചു. റിവ്യൂവിൽ ആകട്ടെ രോഹിത് നോട്ട് ഔട്ട് ആണെന്ന് തെളിഞ്ഞു. ” മുംബൈക്ക് നിയമം ഒന്നും ബാധകമല്ലേ” ” ഇതൊക്കെയാണ് കോഴ” തുടങ്ങി ആരോപണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ശക്തമാണ്.

അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ നേടാനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അർദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിർണായകമായത്. റിക്കൽട്ടൻ 61 ഉം രോഹിത് 53 ഉം നേടിയപ്പോൾ നായകൻ ഹാർദിക്കും വെടിക്കെട്ട് വീരൻ സൂര്യകുമാറും 48 റൺ നേടി.