IPL 2024: രോഹിത് അടക്കമുള്ളവർ കാണിക്കുന്നത് ശരിയായ രീതിയല്ല, മത്സരശേഷം പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ താരങ്ങൾക്ക് വിമർശനം; ഹർഭജനും റായിഡുവും പറഞ്ഞത് ഇങ്ങനെ

വാങ്കഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനോട് മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന് തോറ്റതിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു. പുതിയ എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ഡഗൗട്ടിൽ ഒറ്റയ്ക്ക് നിറുത്തിയിട്ട് കോച്ചിംഗ് സ്റ്റാഫ് അംഗങ്ങളും ബാക്കി താരങ്ങളും എല്ലാം മാറിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വർഷങ്ങളോളം മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച ഹർഭജൻ സിങ്ങും അമ്പാട്ടി റായിഡുവും വീഡിയോ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധമാണ് അറിയിക്കുന്നത്.

മുതിർന്ന താരങ്ങളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത ഭാജി, ഹാർദിക്കിനെ ക്യാപ്റ്റനായി അംഗീകരിക്കാൻ അവരെ പ്രേരിപ്പിച്ചു. “ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. അവൻ തനിച്ചായിരിക്കുന്നു. ഫ്രാഞ്ചൈസിയിലെ കളിക്കാർ അദ്ദേഹത്തെ ക്യാപ്റ്റനായി അംഗീകരിക്കണം. തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച എന്നെ സംബന്ധിച്ച് ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല” ഹർഭജൻ സിംഗ് പറഞ്ഞു.

ഹാർദിക്കിനെതിരായ ഗൂഢാലോചനയെക്കുറിച്ച് റായിഡു പറഞ്ഞത് ഇങ്ങനെയാണ് “ഇത് മനഃപൂർവമോ അല്ലാതെയോ എന്ന് എനിക്കറിയില്ല, പക്ഷേ അവനെ ആശയക്കുഴപ്പത്തിലാക്കുന്ന ധാരാളം ആളുകൾ ടീമിലുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഡ്രസ്സിംഗ് റൂമിലെ വലിയ വ്യക്തികൾ അദ്ദേഹത്തെ അനുവദിക്കുന്നില്ല, ഇത് ഒരു ക്യാപ്റ്റനും ഉണ്ടാകാനുള്ള നല്ല സാഹചര്യമല്ല, ”അമ്പാട്ടി റായിഡു പറഞ്ഞു.

നവജ്യോത് സിംഗ് സിദ്ദു ഫ്രാഞ്ചൈസിയുടെ കളിക്കാരെ രൂക്ഷമായി വിമർശിച്ചു.

‘ആരുമായും സംസാരിക്കാനില്ലാത്തതിനാൽ ഹാർദിക്ക് നിരാശനാണ് വളരെയധികം. എല്ലാവരും ഒറ്റക്കെട്ടായി കളിക്കുമ്പോൾ മാത്രമേ ഒരു ടീമിന് ജയിക്കാനാകൂ എന്ന് മറ്റ് കളിക്കാർ മനസ്സിലാക്കണം. അവർ അത് ചെയ്തില്ലെങ്കിൽ മുംബൈ ജയിക്കില്ല. ഹാർദിക്കിൻ്റെ മുഖം ആ ടീമിന്റെ ഇപ്പോഴത്തെ കഥയാണ് പറയുന്നത്” അദ്ദേഹം പറഞ്ഞു.