IPL 2024: ആര്‍സിബി പരാജയങ്ങള്‍ അര്‍ഹിക്കുന്നു, കാരണക്കാരന്‍ അവന്‍; കുറ്റപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം സീസണിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിക്കുന്നത് ഫാഫ് ഡു പ്ലെസിയാണ്. എന്നിരുന്നാലും, അവരെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2022-ല്‍ അദ്ദേഹം ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നു, വിരാട് കോഹ്ലി നേതൃസ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് ശേഷം അവരുടെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഫ്രാഞ്ചൈസിയുടെ മോശം പ്രകടനത്തിന് ഫാഫിനെ കുറ്റപ്പെടുത്തി. ഐപിഎല്‍ 2024ല്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും ബെംഗളൂരു തോറ്റു. മത്സരങ്ങളില്‍ ബോളര്‍മാര്‍ റണ്‍സ് ചോര്‍ത്തുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് സ്ഥിരമായി സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

ഫാഫ് വളരെക്കാലമായി ഫ്രാഞ്ചൈസിക്കൊപ്പമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍, ലേല പ്രക്രിയയിലും കളിക്കാരെ നിലനിര്‍ത്തുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. കളിയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റിലും ബാലന്‍സ് ഇല്ലാത്തതിനാല്‍ എല്ലാ കുറ്റങ്ങളും അവന്‍ അര്‍ഹിക്കുന്നു. അവര്‍ ലേലത്തില്‍ നല്ല കളിക്കാരെ വാങ്ങിയില്ല. നിങ്ങള്‍ ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോള്‍, പ്രകടനക്കാരെ ടീമിലേക്ക് ചേര്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവരുടെ ഏറ്റവും പുതിയ മത്സരത്തില്‍, ആര്‍സിബി ബോളര്‍മാര്‍ എതിരാളികളെ 287/3 എന്ന സ്‌കോറിലേക്ക് എത്താന്‍ അനുവദിച്ചു. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. നാല് ആര്‍സിബി ബോളര്‍മാര്‍ 50-ലധികം റണ്‍സ് വിട്ടുകൊടുത്തു. ഇത് ഐപിഎലിലെ മോശം റെക്കോര്‍ഡാണ്.

മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ 262/7 എന്ന നിലയില്‍ ആര്‍സിബി എത്തിയെങ്കിലും ലോക റെക്കോര്‍ഡ് ലക്ഷ്യം പിന്തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ദിനേശ് കാര്‍ത്തിക് 83 റണ്‍സെടുത്തെങ്കിലും അത് പര്യാപ്തമായില്ല.