IPL 2024: സഞ്ജുവിന്റെ ആ ഷോട്ട് കണ്ട് ഞാനും റായുഡുവും മുഖത്തോട് മുഖം നോക്കി: ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ രാജസ്ഥാന്‍ റെയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ബാറ്റിംഗിനിടെ സഞ്ജു ഓഫ് സൈഡില്‍ കളിച്ച ഒരു ഷോട്ട് കണ്ട് അവിശ്വസനീയമായിരുന്നെന്നും താനും അംബാട്ടി റായുഡുവും മുഖത്തോട് മുഖം നോക്കിയിരുന്നു പോയെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

സഞ്ജുവിന്റെ ആ ഷോട്ട് കണ്ട് ഞാനും റായുഡുവും മുഖത്തോട് മുഖം നോക്കി. അസാമാന്യ കഴിവില്ലാതെ ഒരിക്കലും അത്തരമൊരു ഷോട്ട് കളിക്കാനാവില്ല. സഞ്ജു വളരെ പ്രത്യേകതയുള്ളയാളാണ്.സഞ്ജു സ്പിന്നിനെ കളിക്കുന്ന രീതി പ്രശംസനീയമാണ്. തീര്‍ച്ചയായും ഐപിഎല്ലില്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന ടോപ് ഫൈവ് ബാറ്റര്‍മാരില്‍ സഞ്ജുവും ഉണ്ട്.

പേസ് ബോളിംഗിനെ അവന്‍ നന്നായി കളിക്കുമെന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് അവന്റെ ബാക്ക് ഫൂട്ടിലെ കളിയും. ഇന്നലെ രാജസ്ഥാന്‍ ഇന്നിംഗ്‌സ് സഞ്ജു പൂര്‍ണ്ണമായും നിയന്ത്രിച്ചു. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണു. പക്ഷേ അതൊന്നും വകവയ്ക്കാതെ, അവന്‍ തന്റെ കളി ശരിയായി കളിച്ചു.

കരുതലെടുക്കുമ്പോള്‍ കരുതലെടുത്തും വമ്പന്‍ ഷോട്ട് കളിക്കുമ്പോള്‍ അത് കളിച്ചും സഞ്ജു മനോഹരമായി കളി നിയന്ത്രിച്ചു. പവര്‍ ഹിറ്റിംഗിന്റെ കാര്യമെടുത്താല്‍ സഞ്ജു ആര്‍ക്കും പിന്നിലല്ല. അവന്റെ കളി കാണുന്നത് തന്നെ ആസ്വാദ്യകരമാണ്- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

മത്സരത്തില്‍ 82 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ പുറത്താകാതെനിന്നു. 52 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതമാണ് സഞ്ജു 82 റണ്‍സെടുത്തത്.