IPL 2024: പെരുമാറ്റച്ചട്ടം ലംഘിച്ചു, പന്തിനെതിരെ ബിസിസിഐയുടെ നടപടി

ഐപിഎല്‍ 2024-ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വിശാഖപട്ടണത്തെ ഡോ. വൈ.എസില്‍ നടന്ന മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിഴ ചുമത്തി. റുതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ നിരക്കിന്റെ പേരിലാണ് പന്തിനെതിരെ പിഴ ചുമത്തിയത്. 12 ലക്ഷം രൂപയാണ് പിഴ.

നേരത്തെ, കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സ്ലോ ഓവര്‍ റേറ്റ് കുറ്റത്തിന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍് ഗില്ലിനും പിഴ ഒടുക്കേണ്ടി വന്നിരുന്നു.

മത്സരത്തിലേക്ക് വന്നാല്‍ ഡിസി നിലവിലെ ചാമ്പ്യന്‍മാരെ 20 റണ്‍സിന് പരാജയപ്പെടുത്തി 17-ാം സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി. സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം, രണ്ട് തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമുള്ള അവരുടെ ആദ്യ തോല്‍വിയാണിത്.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ നഷ്ടമായ പന്ത് ഈ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി ബാറ്റില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും തമ്മിലുള്ള 93 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം, ഡല്‍ഹി ക്യാപിറ്റല്‍സ് 192 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടു വെച്ചപ്പോള്‍ പന്ത് 32 പന്തില്‍ 51 റണ്‍സ് നേടി സ്‌കോര്‍ ബോര്‍ഡ് നിലനിര്‍ത്തി.

30 പന്തില്‍ 45 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് സിഎസ്‌കെയുടെ മികച്ച പ്രകടനം കാഴ്ചവെച്ചത്. എംഎസ് ധോണി 16 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നിരുന്നാലും, സിഎസ്‌കെയുടെ പോരാട്ടം ആറ് വിക്കറ്റിന് 171 റണ്‍സില്‍ ഒതുങ്ങി.