ചെന്നൈയിലെ പിച്ചുകള്‍ മാറി, സിഎസ്‌കെയ്ക്ക് ഇനി ഇതൊരു കോട്ടയല്ല: ധീരമായ അവകാശവാദവുമായി മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024-ന്റെ ഷെഡ്യൂള്‍ ഫെബ്രുവരി 22 വ്യാഴാഴ്ച പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ ആദ്യ 21 മത്സരങ്ങള്‍ക്കുള്ള മത്സര ക്രമമമാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) നേരിടും.

ഈ ഓപ്പണിംഗ് പോരാട്ടത്തിന് മുന്നോടിയായി മുന്‍ ഇന്ത്യ-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ബാറ്റിംഗ് താരം അഭിനവ് മുകുന്ദ് ഇരുടീമുകളും തമ്മിലുള്ള ചരിത്രപരമായ മത്സരം ഓര്‍മ്മിക്കുകയും അവരുടെ അടുത്ത ഏറ്റുമുട്ടലുകള്‍ ഓര്‍മ്മിക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ കളിച്ച 31 മത്സരങ്ങളില്‍, സിഎസ്‌കെയ്ക്ക് 20 വിജയങ്ങളുമായി ആര്‍സിബിക്ക് മേല്‍ മേല്‍ക്കൈയുണ്ട്. ആര്‍സിബി പത്ത് മത്സരങ്ങളില്‍ വിജയിച്ചു. എന്നാല്‍ മുകുന്ദ് ചെന്നൈയിലെ പിച്ചിന്റെ മാറുന്ന സ്വഭാവം എടുത്തുകാണിക്കുകയും തങ്ങളുടെ ഹോം ഗ്രൗണ്ട് ചെന്നൈയ്ക്ക് ഇനി ഒരു കോട്ടയല്ലെന്ന് ധീരമായ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ വര്‍ഷങ്ങളായി വലിയ മത്സരമാണ്. ചെപ്പോക്കില്‍ ആര്‍സിബി അവിശ്വസനീയമാംവിധം വിജയത്തിലേക്ക് എത്തിയിരുന്നു, പക്ഷേ അതിരുകള്‍ കടക്കാനായില്ല. ഈ രണ്ട് നിമിഷങ്ങള്‍ ആരാധകരുടെ ഹൃദയത്തില്‍ പതിഞ്ഞിരിക്കും- മുകുന്ദ് പറഞ്ഞു.

ചെന്നൈയിലെ പിച്ചുകള്‍ മാറിയതാണ് ആര്‍സിബിയെ സംബന്ധിച്ചിടത്തോളം നല്ലത്. സിഎസ്‌കെക്ക് ഇത് ഒരു കോട്ടയല്ല. ട്രോഫി നേടിയെങ്കിലും കഴിഞ്ഞ സീസമില്‍ അവര്‍ പഞ്ചാബിനോടും (കിംഗ്‌സ്), കെകെആറിനോടും ഹോം ഗ്രൗണ്ടില്‍ തോറ്റിരുന്നു. എന്നാല്‍ സ്പിന്‍ അനുകൂല സാഹചര്യങ്ങളും അവരുടെ സ്പിന്നര്‍മാരും നോക്കുമ്പോള്‍, സിഎസ്‌കെ കടലാസില്‍ കൂടുതല്‍ ശക്തമാണെന്ന് തോന്നുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.