IPL 2024: ഋഷഭ് പന്തിനും ഡൽഹി ക്യാപിറ്റൽസിനും വമ്പൻ പണി, മത്സരശേഷം സ്ഥിതീകരിച്ച് ബിസിസിഐ

ഐപിഎൽ 2024 ലെ തുടർച്ചയായ രണ്ട് മത്സരങ്ങളിലും സ്ലോ ഓവർ റേറ്റ് വന്നതിനാൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിനും ടീം മുഴുവനും ബിസിസിഐ പിഴ വിധിച്ചിരിക്കുകയാണ്. വിശാഖപട്ടണത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നലെ നടന്ന ലീഗിലെ മത്സരത്തിൽ 16-ാം മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടത്തിൻ്റെ തുടർച്ചയായ രണ്ടാം ലംഘനം കൂടി ആയപ്പോൾ ഡൽഹിക്ക് പണി കിട്ടി.

“വിശാഖപട്ടണത്തെ ഡോ വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ടാറ്റ ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടീമിൻ്റെ സ്ലോ ഓവർറേറ്റിന് പിഴ ചുമത്തിയിരിക്കുന്നു.” ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്ട് പ്ലെയർ അഭിഷേക് പോറൽ ഉൾപ്പെടെയുള്ള ഡിസി ഇലവൻ്റെ മറ്റ് അംഗങ്ങൾക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴയായി ഈടാക്കി. “മിനിമം ഓവർറേറ്റ് കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഐപിഎല്ലിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ രണ്ടാമത്തെ ലംഘനമാണിത്. തൽഫലമായി, ക്യാപ്റ്റൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയും ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് ഓരോരുത്തർക്കും അവരുടെ മാച്ച് ഫീസിൻ്റെ 25%, ഏതാണ് കുറവ്, ഓരോരുത്തർക്കും പിഴ ചുമത്തി.” റിപ്പോർട്ടിൽ പറഞ്ഞു.

ഇതേ വേദിയിൽ, ഡിസി ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിട്ടപ്പോളും സമാന സംഭവം നടന്നിരുന്നു. ഇതോടെ പന്തിന് 12 ലക്ഷം രൂപ പിഴ കിട്ടി. സഹ കളിക്കാർക്കും പെനാൽറ്റി കിട്ടി . ഒരിക്കൽ കൂടി സമം കുറ്റം ആവർത്തിച്ചാൽ പന്തിന് ഒരു മത്സരത്തിൽ വിലക്ക് കിട്ടും.