സ്വര്‍ണത്തിന്റെ പെട്ടി നിങ്ങള്‍ ചില്ലറ കാശിടാന്‍ വെച്ചിരിക്കുകയാണോ?; എസ്ആര്‍എച്ച് ആ താരത്തിന്റെ ഭാവി തകര്‍ക്കുകയാണെന്ന് സഹീര്‍ ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ഭൂരിഭാഗം മത്സരങ്ങളിലും ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ ബെഞ്ചിലിരുത്തിയത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ്, താരം പകുതി ഗെയിമുകള്‍ കളിക്കുകയും 10.35 എന്ന എക്കോണമി റേറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

സണ്‍റൈസേഴ്‌സിന്റെ ഈ സമീപനത്തെ ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ വിമര്‍ശിച്ചു. മുന്‍ ഐപിഎല്‍ സീസണില്‍ ആധിപത്യം പുലര്‍ത്തുകയും വേഗത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്ത ഉമ്രാനെ എസ്ആര്‍എച്ച് തെറ്റായിട്ടാണ് കൈകാര്യം ചെയ്തതെന്ന് സഹീര്‍ പറഞ്ഞു.

ഉംറാന്‍ മാലിക്കിനെ ഫ്രാഞ്ചൈസി നന്നായി കൈകാര്യം ചെയ്തിട്ടില്ലെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹത്തിന്റെ സേവനങ്ങള്‍ എസ്ആര്‍എച്ച് ഉപയോഗപ്പെടുത്തേണ്ടതായിരുന്നു. നിങ്ങള്‍ ഒരു യുവ സീമറെക്കുറിച്ച് സംസാരിക്കുമ്പോള്‍, മികച്ച അന്തരീക്ഷവും പിന്തുണയും സൃഷ്ടിക്കുന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. ആ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍, അത് എസ്ആര്‍എച്ചില്‍നിന്ന് കണ്ടില്ല. അതുകൊണ്ടാണ് ഈ വര്‍ഷം അദ്ദേഹത്തിന് മികച്ച സീസണ്‍ ലഭിച്ചില്ല സഹീര്‍ ഖാന്‍ പറഞ്ഞു.

വ്യാഴാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. തങ്ങളുടെ മുന്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റ സണ്‍റൈസേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് റേസില്‍ നിന്ന് പുറത്തായിരുന്നു.