മണ്ടത്തരം, അവന്‍ അപ്പോള്‍ എന്താ കാറില്‍ നിന്ന് കിറ്റ് എടുക്കാന്‍ പോയിരിക്കുവായിരുന്നോ?; ഡല്‍ഹിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ടോം മൂഡി

ശനിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ മികച്ച ഫോമിലുള്ള അക്‌സര്‍ പട്ടേലിനെ ബാറ്റിംഗ് ഓഡറില്‍ പിന്നോട്ടിറക്കി കളിപ്പിച്ച ഡല്‍ഹിയുടെ പാളിയ ഗെയിം തന്ത്രത്തെ വിമര്‍ശിച്ച് ടോം മൂഡി. എന്തുകൊണ്ടാണ് അക്ഷറിനെ ബാറ്റിംഗ് ഓഡറില്‍ വൈകിപ്പിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അക്സര്‍ പട്ടേല്‍ എവിടെയായിരുന്നു? അവന്‍ ഡ്രസ്സിംഗ് റൂമില്‍ ആയിരുന്നോ? അതോ കാറില്‍ നിന്ന് കിറ്റ് എടുക്കാന്‍ പോയിരിക്കുവായിരുന്നോ? അവന്‍ എന്തു ചെയ്യുകയായിരുന്നു? മനീഷ് പാണ്ഡെ പുറത്തായപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇറങ്ങാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനും അന്താരാഷ്ട്ര താരവുമാണ്. അവന്‍ ഫോമിലാണ്, ഇടംകൈയ്യനാണ്, സ്പിന്നിനെ കൈകാര്യം ചെയ്യുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു മണ്ടന്‍ തീരുമാനമായിരുന്നു ടോം മൂഡി പറഞ്ഞു.

മത്സരത്തില്‍ ഏഴാമനായാണ് അക്ഷര്‍ ക്രീസിലെത്തിയത്. അക്ഷര്‍ 14 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 29 റണ്‍സുമായി പുറത്താവാതെ നിന്നു. 207.14 സ്ട്രൈക്കറേറ്റിലാണ് താരം തിളങ്ങിയത്.

ഒരു ഘട്ടത്തില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ച മത്സരത്തെ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഹൈദരാബാദ് പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറ് വിക്കറ്റിന് 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.