ഇന്ന് ഞാന്‍ കളിച്ചത് അദ്ദേഹത്തിന് വേണ്ടി, അദ്ദേഹം എന്‍റെ പ്രകടനം കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു; മത്സരശേഷം വികാരഭരിതനായി മൊഹ്സിന്‍ ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ലെ 63-ാം മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ലഖ്‌നൗ അഞ്ച് റണ്‍സിന് മുംബൈയെ മുട്ടുകുത്തിച്ചു.

ക്രുണാല്‍ പാണ്ഡ്യയുടെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും മികവില്‍ ലഖ്നൗ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കം മുതലാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. ടിം ഡേവിഡിന്റെ ചെത്തുനില്‍പ്പും മുംബൈയെ തുണച്ചില്ല.

ഇന്ത്യന്‍ പേസ് ബൗളര്‍ മൊഹ്സിന്‍ ഖാന്റെ അവസാന ഓവറിലെ ഉജ്ജ്വല പ്രകടനമാണ് ലഖ്നൗവിനെ അഞ്ച് റണ്‍സിന് ത്രസിപ്പിക്കുന്ന വിജയത്തിലേക്ക് നയിച്ചത്. ടിം ഡേവിഡും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കെ ജയിക്കാന്‍ മുംബൈക്ക് 11 റണ്‍സ് വേണ്ടിയിരിക്കെ അവസാന ഓവര്‍ എറിയാന്‍ മൊഹ്സിന്‍ ഖാനെയാണ് ക്രുണാല്‍ നിയോഗിച്ചത്. 24-കാരന്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യുകയും ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി ലഖ്നൗവിന് വിജയം സമ്മാനിച്ചു.

ആവേശകരമായ വിജയത്തിന് ശേഷം, ഗെയിമിലെ തന്റെ പ്രകടനം രോഗിയായ പിതാവിന് താരം സമര്‍പ്പിച്ചു. മൂന്നോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയാണ് 24-കാരന്‍ കളി പൂര്‍ത്തിയാക്കിയത്.

‘ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ കളിക്കുന്നു, എനിക്ക് പരിക്കേറ്റു, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എനിക്ക് പന്തെറിയാന്‍ സന്തോഷമുണ്ട്, എന്റെ അച്ഛന്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹം എന്റെ പ്രകടനം കണ്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് ഞാന്‍ എന്റെ പിതാവിന് വേണ്ടിയാണ് കളിച്ചത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി- മൊഹ്സിന്‍ മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ പറഞ്ഞു.