'ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് എനിക്കായിരുന്നു തരേണ്ടിയിരുന്നത്'; തുറന്നടിച്ച് ധോണി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനമാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കാഴ്ചവെച്ചത്. വിക്കറ്റിനു പിന്നില്‍ എംഎസ് ധോണിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു. മത്സരത്തില്‍ മൂന്ന് വിക്കറ്റുകല്‍ ധോണിയിലൂടെയാണ് ഹൈദരാബാദിന് നഷ്ടപ്പെട്ടത്. എയ്ഡന്‍ മാര്‍ക്രമിനെ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയ ധോണി മായങ്ക് അഗര്‍വാളിനെ മിന്നല്‍ സ്റ്റമ്പിംഗിലൂടെയാണ് പുറത്താക്കിയത്. അവസാന ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ റണ്ണൗട്ടാക്കിയ ധോണിയുടെ ത്രോയും മികച്ചതായിരുന്നു. ഗ്ലൗസ് ഊരി തയ്യാറെടുത്ത നിന്ന ധോണി എറിഞ്ഞ ഡയറക്ട് ത്രോ സുന്ദറെ റണ്ണൗട്ടാക്കുകയായിരുന്നു.

മത്സരത്തില്‍ ഹാരി ബ്രുക്കിനെ പുറത്താക്കാന്‍ പവര്‍പ്ലെയില്‍ ഋതുരാജ് എടുത്ത ക്യാച്ചിനാണ് ബെസ്റ്റ് ക്യാച്ച് ഓഫ് ദി മാച്ച് അവാര്‍ഡ് കിട്ടിയത്. ബാക്വാര്‍ഡ് പോയിന്റില്‍ നിന്ന് ഡൈവ് ചെയ്താണ് ഋതുരാജ് ഈ ക്യാച്ച് സ്വന്തമാക്കിയത്. എന്നാല്‍ ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് തനിക്കാണ് നല്‍കേണ്ടിയിരുന്നതെന്ന് ധോണി തമാശരൂപേണ പറഞ്ഞു.

ഇപ്പോഴും അവര്‍ എനിക്ക് ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് തന്നില്ല. ആ ക്യാച്ച് എടുക്കുന്ന സമയത്ത് ഞാന്‍ തെറ്റായ പൊസിഷനിലായിരുന്നു. എനിക്ക് തോന്നുന്നു അതൊരു അവിസ്മരണീയ ക്യാച്ചായിരുന്നു എന്ന്. കുറച്ചധികം നാളുകള്‍ക്ക് മുന്‍പ് രാഹുല്‍ ദ്രാവിഡ് കീപ്പറായിരുന്ന സമയത്ത് ഇത്തരം ഒരു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കിയതായി ഞാന്‍ ഓര്‍ക്കുന്നു.

നമ്മള്‍ അത്തരത്തില്‍ മോശം പൊസിഷനിലാണ് നില്‍ക്കുന്നതെങ്കില്‍ ഇത്തരം ക്യാച്ചുകള്‍ സ്വന്തമാക്കുക എന്നത് അനായാസമല്ല. നമ്മള്‍ ഇത് വളരെ അഡ്ജസ്റ്റ് ചെയ്ത് തന്നെ കൈപ്പിടിയില്‍ ഒതുക്കേണ്ടതുണ്ട്- ധോണി ഒരു ചെറു ചിരിയോടെ പറഞ്ഞു.