റോയല്‍സിന് എതിരെ ജയിച്ചെങ്കിലും ലഖ്‌നൗവിന് നിരാശ; പണികിട്ടിയത് കെ.എല്‍ രാഹുലിന്

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് പിഴശിക്ഷ. 12 ലക്ഷം രൂപയാണ് പിഴശിക്ഷ. അനുവദിച്ച സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞുതീക്കാന്‍ ലഖ്നൗ സൂപ്പര്‍ജയന്റ്സിന് കഴിഞ്ഞില്ല.

മത്സരത്തില്‍ പത്ത് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. ലഖ്നൗ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ ആയുള്ളു.

35 ബോളില്‍ 44 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 2 സിക്‌സും 4 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജോസ് ബട്ട്‌ലര്‍ 41 ബോളില്‍ 40 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 11.3 ഓവറില്‍ 87 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു.

പിന്നീട് വന്നയാര്‍ക്കും തിളങ്ങാനായില്ല. നിര്‍ണായക വേളയില്‍ സഞ്ജു സാംസണ്‍ (4 ബോളില്‍ 2) റണ്‍ഔട്ടായത് തിരിച്ചടിയായി. ഷിമ്രോണ്‍ ഹെറ്റ്മയര്‍ക്കും (5 ബോളില്‍ 2) കാര്യമായൊന്നും ചെയ്യാനായില്ല.അവസാന നിമിഷം ദേവ്ദത്ത് പടിക്കല്‍ 21 ബോളില്‍ 26, പരാഗ് 12 ബോളില്‍ 15 എന്നിവര്‍ ജയത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലഖ്നൗവിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കൈല്‍ മായേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. മായേഴ്‌സ് 42 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ 32 പന്തില്‍ 39 റണ്‍സെടുത്തു. സ്റ്റോയിനിസ് 21 റണ്‍സെടുത്തു.