'ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ 40 റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു'; അവകാശവാദവുമായി വിരാട് കോഹ്‌ലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വഴങ്ങിയ ദയനീയ തോല്‍വി രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ ഐപിഎല്‍ 2023 കാമ്പെയ്‌ന് തിരശീല വീഴ്ത്തിയിരിക്കുകയാണ്. ചേസിംഗില്‍ ആതിഥേയര്‍ സൗമ്യമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണാനായത്. ആര്‍സിബി മുന്നോട്ടുവെച്ച 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ റോയല്‍സ് വെറും 59 റണ്‍സിന് കൂടാരം കയറി. ഇപ്പോഴിതാ താന്‍ കൂടി പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ ഇതിനേക്കാള്‍ നാണംകെട്ടേനെ എന്ന് അവകാശപ്പെട്ടിരിക്കുകയാണ് ആര്‍സിബി താരം വിരാട് കോഹ്‌ലി.

താന്‍ കൂടി പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ നേരത്തേ പുറത്താകുമായിരുന്നെന്നാണ് കോഹ്‌ലിയുടെ വാദം. മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമില്‍ നടത്തിയ ചര്‍ച്ചയിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇതുള്ളത്. ”ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ അവര്‍ 40 റണ്‍സിന് ഓള്‍ഔട്ടാകുമായിരുന്നു” വിരാട് കോഹ്‌ലി അവകാശപ്പെട്ടു.

171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ഒരു റണ്‍ പോലുമില്ലാതെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ശേഷവും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാതെ പവര്‍പ്ലേയില്‍ ബാറ്റര്‍മാര്‍ പുറത്തേക്ക് ഘോഷയാത്ര തുടര്‍ന്നു.

ഇതോടെ  10.3 ഓവറില്‍ 59 റണ്‍സിന് എല്ലാവരും പുറത്തായി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറായിരുന്നു ഇത്.