സഞ്ജു ഇന്ത്യയ്ക്കായി കളിക്കുന്നില്ല എന്നത് വിശ്വസിക്കാനാവുന്നില്ല, ഇതു പോലെ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ല; പരിതപിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍

സഞ്ജു സാംസണ്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കായി കളിക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയോന്‍ മോര്‍ഗന്‍ പറഞ്ഞു. ഞായറാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മോര്‍ഗന്റെ പ്രതികരണം. സഞ്ജു ഇന്ത്യയ്ക്കായി അധികം മത്സരങ്ങള്‍ കളിക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ആദില്‍ റഷീദിനോട് ഇതുപോലുള്ള ഷോട്ടുകള്‍ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

ഇത്രയും അനായസമായി കളിക്കുന്നയാള്‍ കൂടുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സഞ്ജു ബാക്ക്ഫൂട്ട് ഷോട്ടുകളില്‍ സൃഷ്ടിക്കുന്ന ശക്തി വിശ്വസിക്കാനാകുന്നില്ല. ആദില്‍ റഷീദിനോട് ഇതുപോലുള്ള ഷോട്ടുകള്‍ കളിക്കുന്നവര്‍ ലോക ക്രിക്കറ്റില്‍ അധികമില്ല. ഡിഫന്‍ഡ് ചെയ്യണോ ആക്രമിക്കണോ എന്ന് ഒരു ബാറ്റര്‍ക്ക് തീരുമാനിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഒരു ബോളറാണ് അദ്ദേഹം- മോര്‍ഗന്‍ പറഞ്ഞു.

സഞ്ജു എല്ലാ ഐപിഎല്‍ സീസണും ഇതുപോലെയാണ് തുങ്ങുന്നത്. ഇത് മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ പ്രകടനം വരും മത്സരങ്ങളിലും സഞ്ജു തുടരുമോ എന്നാണ് അറിയേണ്ടതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. സീസണിലെ ആദ്യ മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ നേടുന്ന സഞ്ജു സീസണ്‍ പുരോഗമിക്കുമ്പോള്‍ പിന്നോട്ടു പോകുന്ന അവസ്ഥയാണ് മുന്‍ സീസണുകളിലായി കണ്ടുവരുന്നത്.

ഐപിഎല്‍ 16ാം സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 72 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടാനായത്.

സഞ്ജു, ബട്ട്ലര്‍, യശസ്വി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തിലാണ് രാജസ്ഥാന്‍ 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബട്ട്‌ലര്‍ 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 54 റണ്‍സും ജയ്സ്വാള്‍ 37 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 54 റണ്‍സെടുത്തു.