പ്രതിഫലം 1.7 കോടി, ഈ തുക വിനിയോഗിക്കുക ആ ഒരു കാര്യത്തിന്; വെളിപ്പെടുത്തി തിലക് വര്‍മ

ഐപിഎല്‍ 15ാം സീസണില്‍ മുംബൈ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആശ്വാസം നല്‍കിയത് ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മ്മയുടെയും അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു. 1.7 കോടി രൂപയ്ക്ക്് മുംബൈ ടീമിലെത്തിച്ച 19കാരനായ തിലക് വര്‍മ വലിയ പ്രതീക്ഷയാണ് തന്‍രെ പ്രകടനത്തിലൂടെ തന്നിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലൂടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നമാണ് തിലകിനെ മുന്നോട്ടു നയിക്കുന്ന ശക്തി.

‘വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് നടുവിലാണ് വളര്‍ന്നത്. ചെറിയ ശമ്പളം കൊണ്ട് എന്റെ ക്രിക്കറ്റ് പഠനത്തിനുള്ള ചെലവുകള്‍ക്കും മൂത്ത ചേട്ടന്റെ പഠന ചിലവുകള്‍ക്കുമുള്ള പണം പിതാവിന് കണ്ടെത്തേണ്ടിയിരുന്നു. ഞങ്ങള്‍ക്ക് ഇതുവരെ സ്വന്തമായി വീടില്ല. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് എന്റെ ഏക ലക്ഷ്യം അച്ഛനും അമ്മയ്ക്കും സ്വന്തമായി വീട് എന്നതാണ്.’

‘ഇപ്പോള്‍ ഐപിഎല്ലില്‍ എനിക്ക് ലഭിച്ച പ്രതിഫലത്തിലൂടെ ഇനിയുള്ള സീസണുകളില്‍ സ്വതന്ത്രമായി കളിക്കാന്‍ എനിക്കാവും. ഐപിഎല്‍ താര ലേലത്തില്‍ എന്നെ മുംബൈ സ്വന്തമാക്കിയതറിഞ്ഞ് എന്റെ പരിശീലകന് കണ്ണീരടക്കാനായില്ല. മാതാപിതാക്കളും കരയുകയായിരുന്നു. എന്റെ അമ്മയ്ക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നുണ്ടായില്ല’ തിലക് വര്‍മ പറഞ്ഞു.

മുംബൈയുടെ കഴിഞ്ഞ രണ്ട് കളിയില്‍ 22,61 എന്നതാണ് തിലകിന്റെ സ്‌കോറുകള്‍. രാജസ്ഥാന് എതിരെ 33 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയാണ് തിലക് 61 റണ്‍സ് എടുത്തത്.