നിങ്ങള്‍ ' ചെണ്ട യാദവ്' എന്ന വട്ടപ്പേര് മറന്നുവോ?, അടിവാങ്ങി കൊണ്ട് തിരിഞ്ഞു നടക്കുന്ന മുഖം മറന്നുവോ?

ലിട്ടു ഒ.ജെ

നിങ്ങള്‍ ‘ ചെണ്ട യാദവ്’ എന്ന വട്ടപ്പേരേ മറന്നുവോ? എത്രനല്ല സ്പീഡിലെറിഞ്ഞാലും അടിവാങ്ങികൊണ്ട് തിരിഞ്ഞുനടക്കുന്ന ഉമേഷ് യാദവിനെ മറന്നുവോ? കെ.കെ.ആറില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഉമേഷ്. ബേസ് പ്രൈസ് കൊടുത്തുമാത്രം വിളിച്ചെടുത്ത ഒരു സാധാ ഇന്ത്യന്‍ ബൗളര്‍. ഫസ്റ്റ് ഇലവനില്‍ ചാന്‍സ് കിട്ടുമോന്ന് പോലും ആമാന്തപ്പെട്ട് നില്‍ക്കുന്ന ഉമേഷ് യാദവിനെ ആരും മറന്നുകാണില്ല!

ആ ഉമേഷിന്ന് കൊല്‍ക്കത്തയില്‍ മിന്നലായിരിക്കുകയാണ്. പഞ്ചാബിന്റെ പുലിക്കുട്ടികളെ പവലിയനിലേക്ക് മാര്‍ച്ച് ചെയ്യിപ്പിക്കുന്ന ഉമേഷ് ഇതുവരെയുള്ള ഐ.പി.എലിലെ മാസ് എന്‍ട്രികളിലൊന്നാണ്! പഞ്ചാബിന്റെ ആദ്യകളി കണ്ടവര്‍ക്കറിയാം അവരുടെ ബാറ്റിങ്ങിന്റെ തീവ്രതയെ. അടിച്ചു കൂട്ടാന്‍ വെമ്പല്‍ പൂണ്ട് നില്‍ക്കുന്നൊരു ബാറ്റിങ്ങ് നിരയ്‌ക്കെതിരെ ഉമേഷ് യാദവ് തൊടുത്തുവിട്ടത് തീയ്യുണ്ടകളായിരുന്നു. ആ തീയുണ്ട ചെന്നുപതിച്ചത് അവരുടെ സ്‌കോര്‍ബോര്‍ഡിന്റെ വിള്ളലുകളിലേക്കാണ്!

ആദ്യ ഓവറില്‍ തന്നെ മയങ്ക് അഗര്‍വാളെന്ന ഡെസ്‌ട്രോയറെ എല്‍.ബിയില്‍ കുരുക്കിയതും , കരുതികൂട്ടിയെറിഞ്ഞ ലിവിങ്ങ്സ്റ്റനെതിരെയുള്ള ബോളുമൊക്കെ പഞ്ചാബിന്റെ ബാറ്റിങ്ങ് നിരയെ തകര്‍ത്തൂവെന്ന് മാത്രമല്ല. കൊല്‍ക്കത്തയുടെ വിജയസ്വപ്നങ്ങളുടെ ആകെതുകതന്നെയായിരുന്നു! ബ്രാറിന്റെ ഓഫ് സ്റ്റമ്പൊടിച്ചതും ചാഹറിനെ നിതീഷ് റാണയിലെത്തിച്ച ബോളും ഉമേഷ് യാദവെന്ന എക്‌സ്പീരിയന്‍സ് ബൗളറുടെ നേത്യപാടവം കൂടിയാണ്.

നായകനായ ശ്രേയസ്സ് അയ്യരുടെ വിശ്വാസം മുറുകിപിടിച്ച അമിതാഹ്ലാദം, ഉമേഷ് യാദവൊരിക്കലും ഒരു ട്വന്റി-ട്വന്റി മെറ്റിരീയലെന്ന പൊതുബോധം എല്ലാവരിലും പ്രകടമായിരുന്നു. കുട്ടിക്രിക്കറ്റില്‍ കളിച്ചപ്പോഴെല്ലാം അടികളേറ്റ് വാങ്ങി നാണംകെട്ട് പിന്മാറിയൊരുത്തന്‍. ആ ഉമേഷാണിന്ന് പഞ്ചാബിന്റെ നാലുവിക്കറ്റുകളെടുത്ത് അഴിഞ്ഞാടിയത്.

ഉമേഷിനെ ഭയക്കണം, പൊരുതാനുറച്ച മനസ്സുമായ് വീണ്ടുമെത്തിയിരിക്കുവാണവന്‍. പര്‍പ്പിള്‍ ക്യാപ് മാത്രമല്ല ഓരോ വിജയവും നേടാനായ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ ഉമേഷ് യാദവ് ഒരു തിരിനാളമായ് മാറുകയാണ്.. വീണ്ടും പറയുന്നു!  ‘ഉമേഷ് യാദവിനെ ഭയന്നേതീരൂ…’

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍