ബോള്‍ റിഷഭിന്റെ ദേഹത്ത് കൊണ്ടെന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിലും ഓടിയേനെ; ന്യായീകരിച്ച് അശ്വിന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിവി പേസര്‍ ടീം സൗത്തിയും നായകന്‍ മോര്‍ഗനും തമ്മിലെ വാക്‌പോര് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഡിസിയുടെ ഇന്നിങ്സിനിടെ കൊല്‍ക്കത്ത താരത്തിന്റെ ത്രോ റിഷഭ് പന്തിന്റെ ദേഹത്തു തട്ടിത്തെറിച്ചപ്പോള്‍ അധിക റണ്‍സ് ഓടിയെടുത്തത്തിന്റെ പേരിലാണ് അശ്വിനും മോര്‍ഗനും തമ്മില്‍ ഇടഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രവര്‍ത്തിയെ അക്കമിട്ടു നിരത്തി ന്യായീകരിച്ചിരിക്കുകയാണ് അശ്വിന്‍.

1) ഫീല്‍ഡര്‍ ത്രോ ചെയ്യുന്നത് കണ്ടു തന്നെയാണ് ഞാന്‍ റണ്ണിനായി ഓടിയത്. പക്ഷെ ബോള്‍ റിഷഭിന്റെ ദേഹത്തു തട്ടിയെന്നു അറിയില്ലായിരുന്നു. 2) റിഷഭിന്റെ ദേഹത്തു ബോള്‍ തട്ടിത്തെറിച്ചതായി കാണുകയാണെങ്കില്‍ ഞാന്‍ ഓടുമോ? തീര്‍ച്ചയായും, എനിക്ക് അതിനു അനുവാദവുമുണ്ട്. 3) മോര്‍ഗന്‍ പറഞ്ഞതു പോലെ ഒരു അപമാനോ ഞാന്‍? തീര്‍ച്ചയായും അല്ല.

4) ഞാന്‍ ഏറ്റുമുട്ടിയോ? ഇല്ല, ഞാന്‍ എനിക്കു വേണ്ടി നിലകൊണ്ടു. അതാണ് എന്റെ രക്ഷിതാക്കളും അധ്യാപകരും പഠിപ്പിച്ചത്. നിങ്ങളുടെ കുട്ടികളെ സ്വയം നില കൊള്ളാന്‍ പഠിപ്പിക്കുക. ഗെയിമിലെ യഥാര്‍ഥ സ്പിരിറ്റ് എന്താണെന്നു ആളുകള്‍ അവരുടെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം. തങ്ങള്‍ക്കു നേരെ എന്തെങ്കിലും തെറ്റായതു വന്നാല്‍ അതിനെ അംഗീകരിക്കരുത്, അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

After Dismissal, Ashwin Gets Into Heated Argument With Morgan and Southee

Read more

ഡിസിയുടെ ഇന്നിംഗ്‌സിന്റെ ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ മോര്‍ഗനും അശ്വിനും തമ്മിലാണ് വാക്കേറ്റം. ഇതിനിടെ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.