ഫീല്‍ഡിംഗിനിടെ കൈയ്ക്ക് മുറിവേറ്റു, സ്റ്റിച്ചിട്ടു കളിച്ചു സെഞ്ച്വറി നേടി ; കോഹ്‌ലിയുടെ ആത്മസമര്‍പ്പണം പുകഴ്ത്തിയാലും മതിയാകില്ല

ഇന്ത്യയുടെ മുൻ നായകന്‍ വിരാട് കോഹ്ലിയുടെ ആത്മസമര്‍പ്പണത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്ന് താരത്തിനൊപ്പം ഐപിഎല്ലില്‍ കളിച്ച മലയാളിതാരം. കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും വളരെ കഠിനാധ്വാനിയായ, ആത്മസമര്‍പ്പണം കാണിക്കുന്ന താരമാണ് വിരാട് കോലിയെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഒരു മല്‍സരത്തിലായിരുന്നു കോഹ്ലിയുടെ കൈയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ വിരാടിന്റെ കൈയ്ക്കു മുറിവേറ്റു തുന്നലിടേണ്ടി വന്നു. മുറിവ് വകവയ്ക്കാതെ താരം ബാറ്റിംഗിന് ഇറങ്ങി. കളിയില്‍ സെഞ്ച്വറി നേടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ജിമ്മലും താരം വന്നു. കൈയ്ക്കു മുറിവുള്ളതിനാല്‍ വിരാട് വിശ്രമിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രാവിലെ ചെല്ലുമ്പോള്‍ കോഹ്ലി വ്യായാമം ചെയതുകൊണ്ടിരിക്കുകയായിരുന്നു. അത്രത്തോളം ക്രിക്കറ്റിനോട് ആത്മസമര്‍പ്പണമാണുള്ള താരമാണ് വിരാടെന്നു മലയാളി താരം സച്ചിന്‍ബേബി പറഞ്ഞു.

ഐപിഎല്ലില്‍ നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിനൊപ്പം കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ബേബി. ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തില്‍ 2016ലാണ് ആര്‍സിബിയിലെത്തിയത്. ആര്‍സിബിയുടെ പരിശീലന മല്‍സരത്തിലും തിളങ്ങിയതോടെ ലേലത്തില്‍ ആര്‍സിബി വാങ്ങി. മല്‍സരം വിജയിക്കണമെന്ന അതിയായ വാശിയാണ് കോഹ്‌ലിയ്ക്ക് എപ്പോഴുമുള്ളതെന്നും പറഞ്ഞു.