തകര്‍പ്പന്‍ സെഞ്ച്വറിയുമായി ധവാന്‍, തലവേദന കോഹ്ലിയ്ക്ക്

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഡല്‍ഹി നായകന്‍ കൂടിയായ ശിഖര്‍ ധവാന്‍. ഡല്‍ഹി നിരയില്‍ മറ്റാരു തിളങ്ങാതെ പോയ മത്സരത്തില്‍ സെഞ്ച്വറിയുമായി പുറത്താകാതെ ബാറ്റിംഗ് തുടരുകയാണ് ധവാന്‍. ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ 198 പന്തില്‍ 19 ഫോറും രണ്ട് സിക്‌സും സഹിതം 137 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യന്‍ ഓപ്പണര്‍.

ഇതോടെ വിരാട് കോഹ്ലിയ്ക്ക് ഓപ്പണിംഗിന് ആരെ പരിഗണിയ്ക്കണം എന്ന കാര്യത്തില്‍ ഇനി തലപുകയ്‌ക്കേണ്ടി വരും. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ ചില പരമ്പരകള്‍ നഷ്ടമായ ധവാന്‍ മടങ്ങി വരവ് മത്സരത്തില്‍ തന്നെയാണ് സെഞ്ച്വറി നേടിയിരിക്കുന്നത്.

ധവാനു പകരം കഴിഞ്ഞ പരമ്പരകളിലെല്ലാം രോഹിത് ശര്‍മയോടൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് ലോകേഷ് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇനി വരുന്ന പരമ്പരയില്‍ ആരെ ഓപ്പണറായ്ക്കണം എന്ന കാര്യത്തില്‍ കോഹ്ലിയ്ക്ക് നന്നായി ആലോചിയ്‌ക്കേണ്ടി വരും.

ധവാന്റെ സെഞ്ച്വറി മികവില്‍ ആദ്യ ദിനം ഡല്‍ഹി ആറിന് 269 റണ്‍സെന്ന നിലയിലാണ്. ഡല്‍ഹി നിരയില്‍ മറ്റൊരാള്‍ക്കു പോലും 30 റണ്‍സ് കടക്കാന്‍ കഴിഞ്ഞില്ല.

ഡല്‍ഹിക്കു വേണ്ടി നേടിയ സെഞ്ച്വറി തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ധവാന്‍ വ്യക്തമാക്കി. ശരീരത്തോട് കൂടുതല്‍ അടുപ്പിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. കാരണം, ഈ പിച്ചില്‍ ഏതു നിമിഷവും മികച്ച പന്തുകള്‍ വന്നേക്കാം. ഇംഗ്ലണ്ടിലൊക്കെ കാണാറുള്ളതു പോലത്തെ മികച്ച പിച്ചായിരുന്നു ഇത്. ഇവിടെ നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ധവാന്‍ ആദ്യദിനത്തിലെ കളി പൂര്‍ത്തിയായ ശേഷം പറഞ്ഞു.