കിരീടം കൈ വിട്ടതോടെ ഇന്ത്യന്‍ ടീമിനെ തുറന്നു വിട്ടു; ഇനി ഉല്ലാസനാളുകള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചതോടെ ഇന്ത്യന്‍ ടീമിന് വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഇനിയും ഒരു മാസത്തോളം ശേഷിക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് 20 ദിവസത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്ത് താരങ്ങള്‍ ബയോ ബബിളില്‍ കഴിയേണ്ടതില്ല.

ഇടവേളയില്‍ ചില താരങ്ങള്‍ വിംബിള്‍ഡണ്‍ ടെന്നീസ് കാണാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് ചിലര്‍ യൂറോ കപ്പിനായുള്ള ടിക്കറ്റ് തരപ്പെടുത്തുന്നതിന്റെ ഓട്ടത്തിലാണ്. 20 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും താരങ്ങള്‍ ബയോബബിളില്‍ പ്രവേശിക്കും. തുടര്‍ന്ന് ക്വാറന്റൈനും മറ്റ് കോവിഡ് പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് കൊണ്ട് പരിശീലനം പുനരാരംഭിക്കും.

അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്‌ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത്.