ഇന്ത്യന്‍ ക്രിക്കറ്റ് എന്നേയൂം വഞ്ചിച്ചിട്ടുണ്ട്, മാധ്യമങ്ങള്‍ നുണ പ്രചരിപ്പിച്ച് കരിയര്‍ തകര്‍ത്തു ; ഇന്ത്യയുടെ മൂന്‍ വിക്കറ്റ് കീപ്പര്‍

മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിനായി ഭീഷണിപ്പെടുത്തിയെന്ന ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വന്‍ വിവാദം അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ താനും നീതികേടിന് ഇരയായിട്ടുണ്ടെന്നും അപവാദ പ്രചരണം കരിയര്‍ തകര്‍ത്തിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സയ്യദ് കിര്‍മാണി. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ പോലും താന്‍ മോശം ഫോമിലാണെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ചില മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ കൂട്ടു നിന്നിട്ടുണ്ടെന്നും കിര്‍മ്മാനി പറഞ്ഞു.

ഐപിഎല്ലിലും നിയന്ത്രിത ഓവര്‍ മത്സരങ്ങളിലും മികച്ചപ്രകടനം നടത്തുന്ന യുവതാരങ്ങളുമായി വലിയ മത്സരം സാഹയ്ക്ക് വേണ്ടി വരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യം ദു:ഖകരമാണ്. അതേസമയം ഒരു ക്രിക്കറ്റര്‍ ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും എപ്പോഴും നീങ്ങിക്കൊണ്ടിരിക്കും. സെലക്ഷന്‍ കമ്മറ്റിയും ടീം മാനേജ്‌മെന്റും ഒരു കളിക്കാരനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നമുക്കറിയാനാകില്ല. ഒരിക്കല്‍ താനും ഇത്തരം നീതികേടിന് ഇരയായിട്ടുണ്ട്. എന്നാല്‍ അന്ന് അത് ആരും പറഞ്ഞില്ല. കിര്‍മ്മാനി പറഞ്ഞു.

കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു കിര്‍മാനി ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടത്. താന്‍ മോശമായിട്ടാണ് കളിക്കുന്നതെന്ന രീതിയില്‍ അനേകം തവണ തെറ്റായിട്ട് പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. തന്റേതല്ലാത്ത കുറ്റത്തിന് ടെസ്റ്റ്, ഏകദിന ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇന്ന് വൃദ്ധിമാന്‍ സാഹ നേരിടുന്നത് പോലെ യുവതാരങ്ങളില്‍ നിന്നുള്ള ഒരു മത്സരവും നേരിടുന്ന കാലം അല്ലാതിരുന്നിട്ടു പോലും തനിക്ക് പ്രതിസന്ധി നേരിടേണ്ടി വന്നു. ഇന്ത്യന്‍ ഏകദിന ടീമിനെ പല തവണ രക്ഷിച്ചിട്ടും കളിക്കാനായത് 88 ടെസ്റ്റുകളില്‍ മാത്രമാണ്. താന്‍ മോശമായിട്ടാണ് കളിക്കുന്നതെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കിര്‍മാണി പറഞ്ഞു.