കോഹ്‌ലി നായകൻ ആയിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു, രോഹിത് അത്ര പോരാ എന്നതാണ് സത്യം: മൈക്കിൾ വോൺ

വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്നെങ്കിൽ ഇന്ത്യ ഹൈദരാബാദ് ടെസ്റ്റിൽ തോൽക്കില്ലായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ആദ്യ ഇന്നിംഗ്‌സിന് ശേഷം 190 റൺസിൻ്റെ ആരോഗ്യകരമായ ലീഡുമായി ആതിഥേയർ ഡ്രൈവർ സീറ്റിലായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യയുടെ കൈയിൽ നിന്നും കാര്യങ്ങൾ കൈവിട്ട് പോയി.

ഒല്ലി പോപ്പ് 196 റൺസ് നേടിയപ്പോൾ, ബെൻ ഫോക്‌സും ടോം ഹാർട്ട്‌ലിയും മികച്ച സംഭാവന നൽകി ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 420 റൺസിൻ്റെ കൂറ്റൻ സ്‌കോറാണ് നേടിയത്. ഇതിനുശേഷം, അരങ്ങേറ്റക്കാരൻ ടോം ഹാർട്ട്ലി 5 വിക്കറ്റുകൾ നേടി ഇന്ത്യയെ തകർത്തെറിഞ്ഞു. ഇംഗ്ലണ്ട്മ ത്സരം 28 റൺസിന് വിജയിച്ചു. അതേക്കുറിച്ച് പ്രതിപാദിച്ച വോൺ, റെഡ് ബോൾ ഫോർമാറ്റിൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇന്ത്യക്ക് നഷ്ടമാകുന്നുണ്ടെന്നും രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ അതിന്റെ കുറവ് അറിഞ്ഞെന്നും പറഞ്ഞു.

“ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി ഇന്ത്യക്ക് വലിയ തോതിൽ നഷ്ടമാകുന്നു. വിരാടിൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളി തോൽക്കില്ലായിരുന്നു. രോഹിത് ഒരു ഇതിഹാസവും മികച്ച കളിക്കാരനുമാണ്. പക്ഷേ അവന്റെ കൈയിൽ നിന്നും കാര്യങ്ങൾ കൈവിട്ട് പോകുന്ന കാഴ്ചയാണ് കാണാൻ പറ്റിയത് ”ക്ലബ് പ്രേരി ഫയർ ഷോയിൽ വോൺ പറഞ്ഞു.

അതേസമയം, ആദ്യ ഇന്നിംഗ്‌സിൽ 100-ലധികം റൺസ് ലീഡ് നേടിയ ശേഷം ഇന്ത്യ സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് തോൽക്കുന്നത് ഇതാദ്യമാണ്. വോണും അനിൽ കുംബ്ലെയും ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ ബൗളർമാർക്ക് തീവ്രതയില്ലായിരുന്നു, അത് ഇംഗ്ലണ്ട് പ്രയോജനപ്പെടുത്തി. മറുവശത്ത്, ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി, കെഎൽ രാഹുലും രവീന്ദ്ര ജഡേജയും പരിക്കുമൂലം പുറത്തായി.

അവർക്ക് പകരം സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ എന്നിവർ ടീമിൽ ഇടം നേടി. ഈ കളിക്കാരിൽ, ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന ഫേവറിറ്റുകളിലൊന്നാണ് സർഫറാസ്.