മുന്നറ്റം തകര്‍ന്ന് ഇന്ത്യ: പ്രതീക്ഷ ധോണി-കോഹ്ലി മാജിക്കില്‍

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ 314 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ഉസ്മാന്‍ ഖ്വാജയുടെയും ആരോണ്‍ ഫിഞ്ചിന്റെയും സൂപ്പര്‍ ബാറ്റിങ്ങില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഓസ്‌ട്രേലിയയ്‌ക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി.

പത്ത് ബോളില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് ശിഖര്‍ ധവാനും 14 ബോളില്‍ 14 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും 8 ബോളില്‍ നിന്ന് 2 റണ്‍സെടുത്ത് അമ്പാട്ടി റായിഡുവുമാണ് പുറത്തായത്. 13 ബോളില്‍ 13 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഏഴ് ബോളില്‍ ഒരു റണ്‍സെടത്ത് മഹേന്ദ്ര സിങ് ധോണിയുമാണ് ക്രീസില്‍. ഓസ്‌ട്രേലിയന്‍ നിരയില്‍ പാറ്റ് കുമ്മിന്‍സ് രണ്ട് വിക്കറ്റുകളും ജെ റിച്ചാര്‍ഡ്‌സണ്‍ ഒരു വിക്കറ്റും നേടി മത്സരം തുടരുന്നു.

ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടതോടെ മൂന്നാം മത്സരത്തില്‍ കടുത്ത വാശിയിലിറങ്ങിയ ഓസ്ട്രേലിയ്ക്ക് റാഞ്ചിയില്‍ ടോസ് നഷ്ടമായെങ്കിലും ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖ്വാജയും മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. 193 റണ്‍സിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്കായത്. ഇതിനിടെ ഫിഞ്ച് 93 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു. പിന്നീട് വന്ന ഗ്ലെന്‍ മാക്സ് വെല്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോഴേക്ക് ഖ്വാജ സെഞ്ച്വറി തികച്ചു. 113 ബോളില്‍ 104 റണ്‍സാണ് ഖ്വാജയുടെ സമ്പാദ്യം. അഞ്ച് വിക്കറ്റിന് 313 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയ ഉസ്മാന്‍ ഖ്വാജയായിരുന്നു ആദ്യ ഓവറുകളില്‍ കൂടുതല്‍ അപകടകാരി. പതിയേ ഫിഞ്ചും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 6 ബോളര്‍മാര്‍ മാറി മാറി ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റിംഗില്‍ നാശമൊന്നും വിതയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം, ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയ നേഥന്‍ കോള്‍ട്ടര്‍നീലിനു പകരം ജൈ റിച്ചാര്‍ഡ്‌സന്‍ കളിക്കും. ഇന്നത്തെ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന മാച്ച് ഫീ പൂര്‍ണമായും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുമെന്ന് കോഹ്ലി അറിയിച്ചു.