ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഷമിയ്ക്ക് പിന്നാലെ മറ്റൊരു പേസറും പുറത്തേയ്ക്ക്

ഈ മാസം അവസാനം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട്ട് പാര്‍ക്ക് ബോക്സിംഗ് ഡേ ടെസ്റ്റിന് (ഡിസംബര്‍ 26-30) ആതിഥേയത്വം വഹിക്കും. ജനുവരി 3 മുതല്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്സില്‍ ന്യൂ ഇയര്‍ ടെസ്റ്റ് നടക്കും.

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും ടീം ഇന്ത്യ നേടിയിട്ടില്ല. എന്നിരുന്നാലും, ഇത്തവണ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍, ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം തീര്‍ച്ചയായും ചരിത്രം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുടീമുകളും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസിന്റെ രൂപത്തില്‍ ഇന്ത്യക്ക് ആശങ്കപ്പെടാനുള്ള വകയുണ്ട്.

ക്രിക്ബസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകാന്‍ സാധ്യതയില്ല. 33 കാരനായ മുഹമ്മദ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കുന്നത് സംശയത്തിലാണ്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ മുന്‍നിര സീമര്‍ ആയതിനാല്‍ മുഹമ്മദ് ഷമിയുടെ അഭാവം മെന് ഇന്‍ ബ്ലൂ ടീമിന് വലിയ തിരിച്ചടിയാകും. എന്നിരുന്നാലും, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നഷ്ടമാകുന്ന പേസര്‍ മുഹമ്മദ് ഷമി മാത്രമല്ല. മറ്റൊരു സ്റ്റാര്‍ പേസറും പരിക്കിന്റെ ആശങ്കയിലാണ്.

എന്നിരുന്നാലും, ഇന്ത്യന്‍ ടീമിന് ഇത് ആശങ്കപ്പെടാനുള്ള ഒരു കാരണമല്ല, കാരണം പരിക്കിന്റെ ആശങ്കയുള്ള ഈ പേസര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണ്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 സെമി ഫൈനലിന് ശേഷം കളത്തിലിറങ്ങാത്ത തങ്ങളുടെ സ്റ്റാര്‍ പേസറായ കാഗിസോ റബാഡയെ നഷ്ടമാകുമോയെന്ന സംശയത്തിലാണ് പ്രോട്ടീസ്. 28 കാരനായ ഫാസ്റ്റ് ബൗളറുടെ ഫിറ്റ്‌നസ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആശങ്കയാണ്. താരത്തിനും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നഷ്ടമായേക്കും.