ഇന്ത്യയ്ക്ക് നഷ്ടമായ രണ്ടാം കോഹ്‌ലി, ചില സന്ദര്‍ഭങ്ങളില്‍ കോഹ്‌ലിയേക്കാള്‍ കേമനാക്കപ്പെട്ടവന്‍

തങ്ങളുടെ കായിക മേഖലയില്‍ കൗമാരകാലഘട്ടത്തില്‍ ഒരു ഘട്ടം വരെ വ്യക്തമായ മേധാവിത്തം പുലര്‍ത്തുക. കളി വിദഗ്ധരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാകുക. രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിക്കുക. എന്നാല്‍ ഭാവിയിലേക്കുള്ള ചവിട്ടുപടിയില്‍ എവിടെയോ വെച്ച് കാലിടറുക. ഉന്‍മുക്ത് ചന്ദിന്റെ മുഖം ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കാറുണ്ട് .

ഒരു പക്ഷെ കായിക മേഖലയുടെ ചരിത്രങ്ങളില്‍ ഒരു കണക്കെടുപ്പിന് മുതിര്‍ന്നാല്‍ വിജയികളേക്കാള്‍ എത്രയോ ഇരട്ടി കാണാന്‍ കഴിയുക നഷ്ടസ്വപ്നങ്ങളുടെ തേങ്ങലുകളായിരിക്കും. വളരെ ചെറുപ്രായത്തില്‍ തന്നെ അസാധ്യമായ മികവ് കാട്ടി, ഏതൊരു വളര്‍ന്നു വരുന്ന കൗമാരക്കാരനെയും സ്വപ്നം സാക്ഷാത്കരിച്ച് 19 ആം വയസില്‍ രാജ്യത്തെ കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ആ ടൂര്‍ണമെന്റുകളുടെ ഇന്നോളമുള്ള ചരിത്രം കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സ് കാഴ്ച വെക്കുക, അതും നിര്‍ണായകമായ ഫൈനലില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ. അത്തരം ഒരു താരം നാളത്തെ ഇതിഹാസമാകും എന്ന് പറഞ്ഞില്ലെങ്കിലായിരിക്കും അത്ഭുതം.

എന്നാല്‍ അതേ വാഗ്ദാനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ഒരവസ്ഥയിലെത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയമുണ്ടാകാം. അതിനേക്കാള്‍ കൗതുകം അയാള്‍ക്കിന്നും പ്രായം 28 മാത്രം. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും നിറഞ്ഞു നില്‍ക്കേണ്ടിയിരുന്ന ആള്‍.

2012 U- 19 ലോകകപ്പിന് ഇന്ത്യന്‍ കുട്ടികള്‍ പോകുമ്പോള്‍ 2008 ല്‍ കോലി നേടിയെടുത്ത കപ്പ് വീണ്ടും ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യമായിരുന്നു. ഡല്‍ഹി U 19 ടീമില്‍ കളിച്ച് 2 സെഞ്ചുറികളടക്കം 435 റണ്‍ നേടിയ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ഡല്‍ഹി സീനിയര്‍ ടീമിലെത്തി കരുത്തരായ റെയില്‍വേ ബൗളര്‍മാര്‍ക്കെതിരെ 151 റണ്‍സടിച്ച് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പയ്യന് തന്നെയായിരുന്നു ആ നിയോഗം. അതിനുള്ള ടീമിന്റെ ഒരുക്കങ്ങളും പയ്യന്റെ പിന്നീടുള്ള പ്രകടനങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കിയത്.

ലോകകപ്പിന് മുന്‍പ് നടന്ന ചതുര്‍ഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെ 6 സിക്‌സറുകളും 9 ഫോറുകളുമടക്കം 112 റണ്‍സ് നേടി പയ്യന്‍ ടീമിന് 7 വിക്കറ്റ് വിജയം നേടിക്കൊടുത്തു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 94 റണ്‍സിന് പിന്നാലെ ആയിരുന്നു ഈ പ്രകടനം. പിന്നീട് നടന്ന U- 19 ഏഷ്യാ കപ്പ് സെമിയില്‍ ലങ്കക്കെതിരെ 116 ഉം ഫൈനലില്‍ പാകിസ്ഥാനെതിരെ 121 റണ്‍സും അടിച്ചതോടെ വലിയ വേദികളില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ അവസരത്തിനുയരുന്ന പയ്യനെ അടുത്ത Big Thing എന്നു വിശേപ്പിക്കാന്‍ തുടങ്ങി.

U- 19 ലോകകപ്പിന് മുന്‍പ് തന്നെ യുത്ത് ലെവലില്‍ 5 സെഞ്ചുറികള്‍ കുറിച്ച ഉന്‍മുക്ത് ചന്ദ് താക്കൂര്‍ എന്ന ഡല്‍ഹിക്കാരന്‍ പയ്യന്റെ ലോകം ഞെട്ടിയ പ്രകടനം കണ്ടത് 8 വര്‍ഷം മുന്‍പ് 2012 ആഗസ്ത് 26 ന് ടോണി അയര്‍ലണ്ട് സ്റ്റേഡിയത്തില്‍ ആയിരുന്നു .സ്വന്തം ടീമിന് ഏറ്റവും ആവശ്യമായ സന്ദര്‍ഭത്തില്‍, ആസ്‌ത്രേല്യക്കതിരായ ഫൈനലില്‍ 225 റണ്‍ പിന്തുടര്‍ന്ന് 2 ഓവര്‍ ശേഷിക്കെ ടീം ജയിച്ചപ്പോള്‍ നായകന്‍ ഒറ്റയാള്‍ പോരാട്ടത്തോടെ കുറിച്ചത് 130 പന്തില്‍ 6 സിക്‌സറുകളും 7 ഫോറുകളുമടക്കം പുറത്താകാതെ 111 റണ്‍സ്. പൊതുവെ പുകഴ്ത്താന്‍ മടിക്കുന്ന ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പലിനെ പോലും ആരാധകനാക്കി എന്നതു മാത്രം മതി പയന്റെ മൂല്യം അറിയാന്‍.

സ്ഥിരമായി ഡയറി എഴുതുന്ന ശീലമുള്ള ചന്ദ് U-19 ലോകകപ്പ് കഴിഞ്ഞ ഉടനെ ഒരു പുസ്തകം പുറത്തിറക്കി .പേര് ‘ Sky is the Limit.’ അദ്ദേഹത്തിന്റെ ലക്ഷ്യം ആ പേരില്‍ തന്നെ ഉണ്ടായിരുന്നു .എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. നിലവിലെ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയോട് തുടക്കകാലം മുതല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കോലിയുടെ നാട്ടുകാരന്‍ എന്നതോ 2008 ല്‍ കോലിക്ക് ശേഷം കപ്പ് കൊണ്ടു വന്നു എന്നതോ മാത്രമല്ലായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയുടെ അതേ ടെക്‌നിക്കും സ്‌റ്റൈലും, കൂടാതെ സമ്മര്‍ദ്ദ ഘട്ടങ്ങളിലെ മികവും ആയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ കോഹ്ലിയേക്കാള്‍ കേമന്‍ എന്നു പോലും വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. ബിഗ് മാച്ചുകളില്‍ വമ്പന്‍ പ്രകടനം കാഴ്ച വെക്കുന്ന മികവ് 2013 വിജയ് ഹസാരെ ട്രോഫി ഫൈനലിലും കണ്ടു. ആസാമിനെതിരെ നടന്ന മാച്ചില്‍ ഡല്‍ഹിക്കു വേണ്ടി 116 റണ്‍സിന്റെ സെഞ്ചുറി പ്രകടനം.

പ്രകടനമികവുകള്‍ അദ്ദേഹത്തെ വൈകാതെ 2013 IPL ലുമെത്തി. എന്നാല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടി പാഡണിഞ്ഞ ആദ്യ പന്തില്‍ ബ്രെറ്റ് ലീയുടെ പന്തില്‍ പുറത്തായതു മുതല്‍ തുടങ്ങി ഉന്മുക്തി ന്റെ കഷ്ടകാലം . ഒടുവില്‍ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ ടീമില്‍ പോലും സ്ഥാനമില്ലാത്ത അവസ്ഥയിലേക്ക്. പ്രതാപികളായ ഡല്‍ഹി താരങ്ങളായ സേവാഗ്, ഗംഭീര്‍, കോഹ്ലി, ധവാന്‍ മാര്‍ക്കു ശേഷം അടുത്ത അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെട്ട 2012 ലെ ഇന്ത്യന്‍ യുവ വാഗ്ദാനം എന്ന അവാര്‍ഡ് നേടിയ ചന്ദിന് പറ്റിയതെന്ത് ഇന്ന് ആര്‍ക്കും മനസിലാകുന്നില്ല.

മറ്റു പലര്‍ക്കും അതിസമ്മര്‍ദ്ദം വിനയാകുമ്പോള്‍ ചെറുപ്പം മുതലേ സമ്മര്‍ദ്ദത്തെ ഇഷ്ടപ്പെട്ടിരുന്ന ഉന്‍മുക്ത് ചന്ദ് എന്ന പ്രതിഭ തിരിച്ചു വരാന്‍ ഓരോ ക്രിക്കറ്റ് പ്രേമിയും ആശിച്ചിരുന്നു .അത് സഫലമാക്കാന്‍ പറ്റാതെ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പാഡഴിച്ചു.