'ടി20 ലോക കപ്പില്‍ കോഹ്‌ലിയെക്കാള്‍ ആ താരത്തെയാണ് ഇന്ത്യക്ക് ആവശ്യം'; വിലയിരുത്തലുമായി മുഹമ്മദ് കൈഫ്

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024ല്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച കൈഫ്, ബാറ്റ് ഉപയോഗിച്ചുള്ള കൗണ്ടര്‍ അറ്റാക്കിംഗ് കഴിവ് ടി20 ലോകകപ്പില്‍ ഉപഭൂഖണ്ഡ ടീമിന് ഗുണം ചെയ്യുമെന്ന് കരുതുന്നു.

ഐസിസി ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയെക്കാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യക്ക് ആവശ്യം. ക്യാപ്റ്റന്‍സിയിലെ മികവ് കൊണ്ടാണ് രോഹിത് അവിടെ ഉണ്ടാകേണ്ടത്. അടുത്തിടെ സമാപിച്ച ലോകകപ്പ് ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിനെ നയിച്ച രീതി അതിശയകരമായിരുന്നു. ടി20യിലും ഇന്ത്യക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്.

ഒരു ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ഗംഭീരമായ ജോലി ചെയ്തു. വരാനിരിക്കുന്ന ഐസിസി ഇവന്റില്‍ ഇന്ത്യയ്ക്ക് അത് ആവശ്യമാണ്- കൈഫ് പറഞ്ഞു.

ടി20 ലോകകപ്പ് 2024ന്റെ ചര്‍ച്ചയും ആസൂത്രണവും ഇന്ത്യ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഉദ്യോഗസ്ഥരും ശരിയായ ടീമിനെ മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

എന്നിരുന്നാലും, വിരാട് കോഹ്‌ലിയെ നിരയില്‍ ഉള്‍ക്കൊള്ളാന്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ബുദ്ധിമാന്‍മാര്‍ ബുദ്ധിമുട്ടുകയാണ്. ശുഭ്മാന്‍ ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയും ഒഴിവാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുംമായി നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മ ടീമിനെ നയിക്കാനാണ് സാധ്യത.