മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെ വിമര്‍ശിച്ച് സിപിഐയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇപിയെ തള്ളി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള തുറന്നുപറച്ചില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐയുടെ ആരോപണം.

വോട്ടെടുപ്പ് ദിവസം രാവിലെ ഇപി കുറ്റസമ്മതം നടത്താന്‍ പാടില്ലായിരുന്നെന്നും സിപിഐ പ്രതികരിച്ചു. ജയരാജന്‍ സിപിഐഎം നേതാവ് മാത്രമല്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയാണെന്നും സിപിഐ വ്യക്തമാക്കി. ജാവ്‌ദേക്കര്‍-ഇപി കൂടിക്കാഴ്ച സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമല്ലെന്നും സിപിഐ അറിയിച്ചു.

ഇത് സംബന്ധിച്ച് സിപിഎം നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഐ നടപടി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിഷയം നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. ഇപി ജയരാജനെതിരെ യോഗത്തില്‍ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.