ലോകകപ്പ് നഷ്ടമാക്കിയത് ഇന്ത്യയുടെ അതിബുദ്ധി, ഞാന്‍ അത് നേരിട്ട് കണ്ടതാണ്; വമ്പന്‍ വെളിപ്പെടുത്തലുമായി കൈഫ്

കഴിഞ്ഞ വര്‍ഷം 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റതില്‍ അഹമ്മദാബാദ് പിച്ചിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വീണ്ടും തിരികൊളുത്തി ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച ആതിഥേയര്‍ (ഇന്ത്യ) ഹോട്ട് ഫോമില്‍ അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് 6 വിക്കറ്റിന് പരാജയപ്പെട്ടു.

അഹമ്മദാബാദ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റന്‍മാര്‍ റണ്‍സ് എടുക്കാന്‍ ബുദ്ധിമുട്ടുകയും വൈകുന്നേരമായപ്പോള്‍ ഇതില്‍ അല്‍പ്പം അയവ് വരുകയും ആത്യന്തികമായി ഓസീസ് ടീമിനെ തുണയ്ക്കുകയും ചെയ്തു. ലോകകപ്പ് ഫൈനല്‍ പിച്ച് ഒരുക്കുന്നതില്‍ ആതിഥേയരായ ടീമിന് പങ്കില്ലെന്ന് നിരവധി വിദഗ്ധര്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോകകപ്പ് ഫൈനലിനുള്ള വേഗത കുറഞ്ഞ പിച്ച് തീരുമാനിച്ചതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന് വലിയ പങ്കുണ്ടെന്ന് കൈഫ് തറപ്പിച്ചുപറഞ്ഞു.

ഫൈനലിനു മൂന്നു ദിവസം മുമ്പ് ഞാന്‍ മല്‍സരവേദിയായ അഹമ്മദാബാദിലുണ്ടായിരുന്നു. ഫൈനലിനു മുമ്പുള്ള ഓരോ ദിവസവും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പിച്ച് പരിശോധിച്ചിരുന്നു. ഒരു മണിക്കൂറെങ്കിലും എല്ലാ ദിവസവും അവര്‍ പിച്ചിനു സമീപത്തു നില്‍ക്കുകയും ചെയ്തു.

പിച്ചിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുളളതാണ്. പിച്ച് ഒട്ടും തന്നെ നനച്ചിരുന്നില്ല, ട്രാക്കില്‍ പുല്ലും തീരെ ഇല്ലായിരുന്നു. ഓസ്ട്രേലിയക്കു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. ആളുകള്‍ വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യം- കൈഫ് വെളിപ്പെടുത്തി.