ജയത്തോടെ ശാസ്ത്രിയെ യാത്രയാക്കി ടീം ഇന്ത്യ; കോഹ്‌ലിക്കും ഹാപ്പി എന്‍ഡ്

ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം. നമീബിയ മുന്നോട്ടുവെച്ച 133 റണ്‍സിന്‍റെ വിജയലക്ഷ്യം 28 ബോള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

രോഹിത് 37 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 56 റണ്‍സെടുത്തു. രാഹുല്‍ 36 ബോളില്‍ രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് 19 ബോളില്‍ 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

Image

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 132 റണ്‍സെടുത്തുത്. 25 ബോളില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. സ്റ്റീഫന്‍ ബാര്‍ഡ് (21), മൈക്കല്‍ വാന്‍ ലിംഗന്‍ (14), ജെര്‍ഹാര്‍ഡ് എറാസ്മസ് (12) എന്നിവരാണ് നമീബിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങിയും ജഡേജ 16 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Image

ടി20 നായകനായുള്ള കോഹ്ലിയുടെയും പരിശീലകനായുള്ള രവി ശാസ്ത്രിയുടെ അവസാന മത്സരമായിരുന്നിത്. ഈ മത്സരത്തോടെ കോഹ്ലി ടി20 നായകസ്ഥാനവും, രവി ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനവും ഒഴിയും. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍.

Image

സെമി ഫൈനലിലേക്കുള്ള വാതില്‍ നേരത്തെ അടഞ്ഞതോടെ ടി20 ലോക കപ്പിലെ അവസാന മല്‍സരത്തില്‍ ഗംഭീര വിജയവുമായി നാട്ടിലേക്കു മടങ്ങാനാണ് ഇന്ത്യയുടെ വിധി.