ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യ; നൂറ് കടന്ന് ഇംഗ്ലീഷ് ലീഡ്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 2ന് 182 എന്ന സ്‌കോറിലെത്തി. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിപ്പോള്‍ 104 റണ്‍സിന്റെ ലീഡായി.

ഇംഗ്ലീഷ് ഓപ്പണര്‍മാരെ പുറത്താക്കാന്‍ സാധിച്ചെന്നതാണ് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആശ്വാസമേകിയത്. ആറ് ഫോറും ഒരു സിക്‌സും അടക്കം 61 റണ്‍സ് നേടിയ റോറി ബേണ്‍സിനെയാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ബേണ്‍സിനെ മുഹമ്മദ് ഷമി കുറ്റി തെറിപ്പിച്ച് പറഞ്ഞുവിട്ടു.

അര്‍ദ്ധ ശതകം കടന്ന് കുതിക്കുകയായിരുന്ന ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. 12 ബൗണ്ടറികള്‍ തൊടുത്ത ഹമീദ് 68 റണ്‍സ് ഇംഗ്ലീഷ് സ്‌കോറില്‍ സംഭാവന ചെയ്തു. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം (14), ഡേവിഡ് മലാനും (27) ക്രീസിലുണ്ട്.