കോഹ്‌ലി കൊളുത്തി, സിറാജ് ചാമ്പലാക്കി; ലങ്കാദഹനം പൂര്‍ണം, ഇന്ത്യക്ക് കൂറ്റന്‍ ജയം

കാര്യവട്ടം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 391 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ 73 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.

ലങ്കന്‍ നിരയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 19 റണ്‍സെടുത്ത നുവാനിദു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി,  കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

കോഹ്‌ലി 110 ബോളില്‍ 8 സിക്‌സിന്റെയും 13 ഫോറിന്റെയും അകമ്പടിയില്‍ 166* റണ്‍സെടുത്തു പുറത്താകാതെനിന്നു. ഏകദിനത്തില്‍ കോഹ് ലിയുടെ 46ാമത്തെയും ഇന്ത്യയിലെ 21ാം സെഞ്ച്വറിയുമാണിത്. ശുഭ്മാന്‍ ഗില്‍ 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്സറുകളും സഹിതം 116 റണ്‍സെടുത്തു.

നായകന്‍ രോഹിത് ശര്‍മ്മ 42, ശ്രേയസ് അയ്യര്‍ 38, കെഎല്‍ രാഹുല്‍ 7, സൂര്യകുമാര്‍ 4 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലങ്കയ്ക്കായി ലഹിരു കുമാര, കസുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ചമിക കരുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിദു ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, അഷെന്‍ ബണ്ടാര, ചരിത് അസലങ്ക, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ജെഫ്രി വാന്‍ഡര്‍സെ, ചാമിക കരുണരത്നെ, കസുന്‍ രജിത, ലഹിരു കുമാര