IND vs SA: ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര നക്ഷത്രമെണ്ണും; പ്രമുഖരുടെ അഭാവത്തില്‍ മഞ്ജരേക്കര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയുടെയും അജിങ്ക്യ രഹാനെയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പരീക്ഷിക്കപ്പെടുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ബോളിംഗിനേക്കാള്‍ ബാറ്റിംഗാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ കരുത്തെന്നും ബാറ്റര്‍മാര്‍ നന്നായി സ്‌കോര്‍ ചെയ്താല്‍ ഇന്ത്യക്കു പരമ്പര നേടാന്‍ സാധിക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ടെസ്റ്റില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയത് നല്ല കാര്യം. അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ല. കെഎല്‍ രാഹുല്‍ ടീമിനെ നയിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. രാഹുലും റിഷഭ് പന്തുമായിരുന്നു ആ പര്യടനത്തില്‍ സെഞ്ച്വറി കുറിച്ച താരങ്ങള്‍. ഇത്തവണ പന്തിനെ ഇന്ത്യ മിസ് ചെയ്യും.

പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയുടെയും അജിങ്ക്യ രഹാനെയുടെയും അഭാവത്തില്‍ ഇത്തവണ ഇന്ത്യന്‍ ബാറ്റിങ് പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം ബാറ്റിംഗില്‍ സാഹചര്യത്തിനു അനുസരിച്ച് ഉയരേണ്ടതുണ്ട്. ഇന്ത്യ നന്നായി ബാറ്റ് ചെയ്യുകയാണെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ വിജയം നേടും- മഞ്ജരേക്കര്‍ പറഞ്ഞു.

മൂന്നു വീതം മത്സരങ്ങളുടെ ഏകദിന, ടി20 പരമ്പരകള്‍ക്കു ശേഷമാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഈ മാസം 26നാണ് ആദ്യ ടെസ്റ്റിനു തുടക്കമാവുക.