ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്ലുംസിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയെ 189 റൺസിലൊതുക്കി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 93 ന് ഏഴെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകൾ കൂടി മാത്രം കൈയിൽ ശേഷിക്കെ 63 റൺസ് ലീഡ് മാത്രമേ അവർക്കുള്ളു .
ക്യാപ്റ്റൻ ടെംബ ബാവുമയും (78 പന്തിൽ 29*), കോർബിൻ ബോഷുമാണ് (4 പന്തിൽ 1*) ക്രീസിലുള്ളത്. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്ൽ വെറൈൻ (16 പന്തിൽ 9) മാർക്കോ ജാൻസൺ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിംഗിനിടെ പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്.
Read more
ഒന്നാം ഇന്നിംഗ്സിലെ ഇന്ത്യയുടെ പോരാട്ടം 189 റൺസിലൊതുങ്ങിയിരുന്നു. 30 റൺസ് ലീഡാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ നേടിയത്. 119 പന്തുകൾ നേരിട്ട് 39 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. വാഷിങ്ടൻ സുന്ദര്‍ (82 പന്തിൽ 29), ഋഷഭ് പന്ത് (24 പന്തിൽ 27), രവീന്ദ്ര ജഡേജ (45 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറര്‍മാർ. ദക്ഷിണാഫ്രിക്കയ്ക്കായി സിമോൺ ഹാർമർ നാലും പേസർ മാർകോ യാൻസൻ മൂന്നും വിക്കറ്റും വീഴ്ത്തി.







