ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റു. ഡാരിൽ മിച്ചൽ അടിച്ച പന്ത് ക്യാച്ച് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. അക്സർ തന്റെ ഇടതുകൈ ഉപയോഗിച്ച് പന്ത് തടയാൻ ശ്രമിച്ചപ്പോൾ ചൂണ്ടുവിരലിൽ പന്ത് തട്ടി. വിരലിൽ നിന്ന് രക്തം വന്നതിനെത്തുടർന്ന് അദ്ദേഹം ഫിസിയോയോടൊപ്പം കളം വിട്ടു. രവി ബിഷ്‌ണോയിയാണ് അദ്ദേഹത്തിന് പകരക്കാരനായി ഫീൽഡിലിറങ്ങിയത്.
അക്സർ എറിഞ്ഞ ഓവറിലെ ബാക്കിയുള്ള മൂന്ന് പന്തുകൾ അഭിഷേക് ശർമ്മയാണ് പൂർത്തിയാക്കിയത്. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ, സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരു താരത്തിന് പരിക്കേറ്റത് ടീം മാനേജ്‌മെൻ്റിന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാൽ അക്സറിൻ്റെ പരിക്കിനെക്കുറിച്ച് ബിസിസിഐയോ ടീം മാനേജ്‌മെൻ്റോ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.
അതേസമയം, ബാറ്റിംഗിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ 35 പന്തിൽ 8 സിക്സറുകളും 5 ഫോറുകളും ഉൾപ്പെടെ 84 റൺസ് നേടി. റിങ്കു സിംഗ് 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി 44 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന കൂറ്റൻ സ്കോർ ഇന്ത്യ പടുത്തുയർത്തി.
Read more
മറുപടി ബാറ്റിംഗിൽ വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 48 റൺസിൻ്റെ വിജയം ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.







