മഴ രക്ഷയ്‌ക്കെത്തി, പരമ്പര പോക്കറ്റിലാക്കി ഇന്ത്യ

കിവീസിനെതിരായ ടി20 പരമ്പര 1-0 ന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ പരമ്പര വിജയികളായത്. ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ 65 റണ്‍സിന് വിജയിച്ചിരുന്നു.

161 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാം ടി20യില്‍ കിവികള്‍ ഇന്ത്യക്കു നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യ ഒമ്പതോവറില്‍ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 75 റണ്‍സില്‍ നില്‍ക്കെ മഴെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മല്‍സരം പുനരാംരംഭിക്കാനുമായില്ല.

ഡെക്കവര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ നേടേണ്ടിയിരുന്നത് 75 റണ്‍സ് തന്നെയായിരുന്നു. ഇതോടെയാണ് മല്‍സരം ടൈ ആയത്. ഇഷാന്‍ കിഷന്‍ (10), റിഷഭ് പന്ത് (11), സൂര്യകുമാര്‍ യാദവ് (13), ശ്രേയസ് അയ്യര്‍ (0) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (30*) ദീപക് ഹൂഡയുമായിരുന്നു (9*) ക്രീസില്‍.

വീസിനായി ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും അര്‍ദ്ധ സെഞ്ച്വറി നേടി. കോണ്‍വേ 49 ബോളില്‍ 59 റണ്‍സും, ഫിലിപ്‌സ് 33 ബോളില്‍ 54 റണ്‍സും എടുത്തു. മറ്റാര്‍ക്കും കിവീസ് നിരയില്‍ വേണ്ടത്ര തിളങ്ങാനായില്ല. സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെയാണ് കിവീസിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വീണത്.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. അര്‍ഷ്ദീപ് 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.