IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.

ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു.

ഇപ്പോഴിതാ അവസാനദിനത്തിലെ ‘ഷേക്ക്ഹാന്‍ഡ്‌’ വിവാദത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സമനില ഉറപ്പിച്ചതോടെ ഹസ്തദാനം ചെയ്ത് പിരിയാമെന്ന ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കലായിരുന്നു മാന്യതയെന്ന് പറഞ്ഞ അദ്ദേഹം രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും വിമര്‍ശിച്ചു. ഇന്ത്യൻ താരങ്ങളെ പിന്തുണച്ച് ദക്ഷിണാഫ്രിക്കയുടെ തന്നെ ടബേരാസ് ഷംസി എക്സിൽ പങ്കുവച്ച പോസ്റ്റിനു താഴെ കമന്റായാണ് സ്റ്റെയ്ൻ നിലപാട് വ്യക്തമാക്കിയത്.

ഡെയ്ൽ സ്റ്റെയ്ൻ പറയുന്നത് ഇങ്ങനെ:

” സമനില ലഭിക്കാന്‍ വേണ്ടിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. സമനിലയില്‍ പിരിയാമെന്ന് എതിര്‍ ക്യാപ്റ്റന്‍ പറയുമ്പോള്‍ അത് സ്വീകരിക്കലായിരുന്നു മാന്യത. എന്നിരുന്നാലും അവര്‍ നന്നായി ബാറ്റ് ചെയ്തു, അവസാന മണിക്കൂര്‍ അടുക്കുമ്പോള്‍ ആ നാഴികക്കല്ലുകള്‍ എത്തുന്നതില്‍ അവര്‍ കൂടുതല്‍ ആക്രമണാത്മകത കാണിക്കേണ്ടതായിരുന്നു” ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.