IND vs ENG: മൂന്നാം ടെസ്റ്റിന് വിരാട് കോഹ്‌ലി മടങ്ങിയെത്തും: ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍

രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര 1-1ന് സമനിലയിലാക്കിയിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ്‌ലി ആദ്യ രണ്ട് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്നതിനാല്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന് പ്രധാന കളിക്കാരില്ലായിരുന്നു. എന്നിരുന്നാലും, വിരാടും ഭാര്യ അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സ് അടുത്തിടെ വെളിപ്പെടുത്തി. വിരാട് വിദേശത്താണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

കൂടാതെ, മുഹമ്മദ് ഷമി ഈ പരമ്പരയുടെ ഭാഗമല്ല. മൂന്നാം ടെസ്റ്റിന് മുമ്പായി രവീന്ദ്ര ജഡേജയുടെയും കെഎല്‍ രാഹുലിന്റെയും പങ്കാളിത്തത്തിലും സംശയമുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ വിരാട് പങ്കെടുക്കുമോ ഇല്ലയോ എന്നത് സസ്‌പെന്‍സ് ആണ്.

ഫെബ്രുവരി 15ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി, ഇംഗ്ലണ്ട് ഇതിഹാസം നാസര്‍ ഹുസൈന്‍ വിരാട് മൂന്നാം ടെസ്റ്റിനായി തിരിച്ചെത്തിയേക്കുമെന്ന് അഭിപ്രായപ്പെട്ടു.

മൂന്ന് ടെസ്റ്റുകള്‍ ശേഷിക്കുമ്പോള്‍, പരമ്പര കൂടുതല്‍ ആവേശമാവുകയാണ്. എന്നാല്‍ ഇന്ത്യ കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ തുടങ്ങുന്നതിനാല്‍ ഇംഗ്ലണ്ട് തയ്യാറായിരിക്കണം. ഇന്ത്യയ്ക്ക് ഇതുവരെ നിരവധി പ്രധാന താരങ്ങള്‍ ഇല്ലായിരുന്നു. മുഹമ്മദ് ഷമി പരമ്പരയില്‍ നിന്ന് പുറത്തായി, രവി ജഡേജയ്ക്ക് മറ്റൊരു ടെസ്റ്റ് മത്സരം കൂടിനഷ്ടമായേക്കാം, ആദ്യ രണ്ട് മത്സരങ്ങളില്‍ വിരാട് കോഹ്ലി ഇല്ലായിരുന്നു.

ഇവര്‍ പ്രധാനപ്പെട്ട കളിക്കാരാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചുകൊണ്ട് കോഹ്ലിക്കും ഒരുപക്ഷേ കെഎല്‍ രാഹുലിനും മടങ്ങിയെത്താനാകും. തങ്ങളുടെ പ്രകടനം ഉയര്‍ത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് തിരിച്ചറിയേണ്ടതുണ്ട്- നാസര്‍ ഹുസൈന്‍ പറഞ്ഞു.

കോഹ്ലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പോലും ഉത്തരമില്ല. ”സെലക്ടര്‍മാരോട് ചോദിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം സെലക്ഷന് മുന്നോടിയായി ഉത്തരം നല്‍കാന്‍ ഏറ്റവും മികച്ച ആളുകള്‍ അവരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതിലേക്ക് എത്തും- അദ്ദേഹം പറഞ്ഞു.