വര്‍ഷങ്ങളോളം തങ്ങളുടെ കാല്‍ക്കീഴില്‍ ജീവിച്ചവര്‍ എന്ത് കാണിക്കാന്‍ എന്ന അഹന്തയായിരുന്നു ഇംഗ്ലീഷുകാര്‍ക്ക്

കെ. നന്ദകുമാര്‍ പിള്ള

വീണ്ടുമൊരു ഇന്ത്യ – ഇംഗ്ലണ്ട് സെമിഫൈനല്‍. ആദ്യമായി ഇരു രാജ്യങ്ങളും ഒരു സെമിയില്‍ ഏറ്റു മുട്ടിയത് 1983 ലാണ്. ലോര്‍ഡ്സില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് ഫൈനലിനെക്കുറിച്ചായിരുന്നു ഇംഗ്ലീഷ് പത്രങ്ങള്‍ എഴുതി കൂട്ടിയത്.

അവര്‍ക്ക് ഇന്ത്യ ഒരു ടീമേ അല്ലായിരുന്നു. വര്‍ഷങ്ങളോളം തങ്ങളുടെ കാല്‍കീഴില്‍ ജീവിച്ചവര്‍ എന്ത് കാണിക്കാന്‍ എന്ന അഹന്തയായിരുന്നു ഇംഗ്‌ളീഷുകാര്‍ക്ക്.. പക്ഷെ കപിലിന്റെ ചെകുത്താന്മാരുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അവരുടെ നാട്ടില്‍, ഇംഗ്ലീഷ് കാണികളുടെ മുന്നില്‍, ഇന്ത്യ നേടിയത് 6 വിക്കറ്റ് ജയം. ഒരുപക്ഷെ അതായിരിക്കും ലോക ക്രിക്കറ്റിലെ ആദ്യത്തെ ബിഗ് മാച്ച് അപ്‌സെറ്റ്.

നാലു വര്‍ഷത്തിന് ശേഷം 1987 സെമി ഫൈനലില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. ഇത്തവണ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ലീഗില്‍ ഒരേയൊരു മത്സരം, അതും 1 റണ്ണിന്, മാത്രം പരാജയപ്പെട്ട്, ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയിട്ടാണ് ഇന്ത്യ സെമിയില്‍ എത്തിയത്. ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമായിരുന്നു ഇന്ത്യ.

മുംബൈയില്‍ സ്വീപ് ചെയ്ത് ചെയ്ത് ഗ്രഹാം ഗൂച് അടിച്ച സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ട് നേടിയത് 254 റണ്‍സ്. പക്ഷെ അന്നത്തെ ഇന്ത്യക്ക് അതൊരു വെല്ലുവിളി ആയിരുന്നില്ല. മുഹമ്മദ് അസറുദ്ദിന്‍ ക്രീസില്‍ ഉണ്ടായിരുന്ന സമയം വരെ ഇന്ത്യക്ക് പ്രതീക്ഷയായിരുന്നു. എന്നാല്‍ അവസാന 5 വിക്കറ്റുകള്‍ 15 റണ്‍സിന് ചുരുട്ടികൂട്ടിയ ഇംഗ്ലണ്ട് മാഞ്ചസ്റ്ററിലെ തോല്‍വിക്ക് പ്രതികാരം ചെയ്തു.

ഇപ്പോള്‍ സ്‌കോര്‍ബോര്‍ഡ് 1 – 1. ഇപ്രാവശ്യം ഒരു ന്യൂട്രല്‍ വെന്യൂവില്‍ വീണ്ടുമൊരു സെമി ഫൈനലില്‍ അവര്‍ ഏറ്റു മുട്ടുന്നു.. ആര് ജയിക്കും??? ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം എന്ന് മനസ് പറയുമ്പോഴും ഇംഗ്ലണ്ടിനെ ഞാന്‍ ഒട്ടും കുറച്ചു കാണുന്നില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍