എന്തായിരുന്നു ഗില്ലുമായുള്ള പ്രശ്നം?, വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍

ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലുമായി നടന്ന വാക്‌പോരിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. ബിബിസി ടെയ്ല്‍എന്‍ഡേഴ്സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഗില്ലുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

ഇന്ത്യക്കു പുറത്ത് നീ റണ്‍സൊക്കെ നേടിയിട്ടുണ്ടോ? ഇങ്ങനെ എന്തോ ആയിരുന്നു ഗില്ലിനോടു താന്‍ പറഞ്ഞതെന്ന് ആന്‍ഡേഴ്സണ്‍ വെളിപ്പെടുത്തി. ഇതിനു ഗില്‍ പ്രതികരിക്കുകയും ചെയ്തു. നിങ്ങള്‍ക്കു വിരമിക്കാന്‍ സമയമായില്ലേ എന്നായിരുന്നു ഗില്ലിന്റെ വാക്കുകള്‍. രണ്ടു ബോളുകള്‍ക്കു ശേഷം ഗില്ലിനെ താന്‍ പുറത്താക്കുകയും ചെയ്തതായും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

ധര്‍മ്മശാലയില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിംഗ്സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗില്‍ കിടിലന്‍ സെഞ്ച്വറി നേടിയിരുന്നു. 150 ബോളില്‍ 12 ഫോറും അഞ്ചു സിക്സറുമടക്കം 110 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ സെഞ്ച്വറിക്കു പിന്നാലെ ഗില്ലിനെ ആന്‍ഡേഴ്സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി.